തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് മർദന പരാതി. വാഹനം മോഷ്ടിച്ചെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിൽ ക്രൂരമായി മർദിച്ചെന്ന് കൊച്ചിയിലെ വർക്ക് ഷോപ്പ് ഉടമ ന്യൂസ് മലയാളത്തോട് പറഞ്ഞു. തിരുവനന്തപുരം ഫോർട്ട് പൊലീസ് മർദിച്ചെന്നാണ് പരാതി. മോഷ്ടിച്ച വാഹനം എവിടെ എന്ന് ചോദിച്ച് പൊലീസ് ചുറ്റികകൊണ്ട് മർദിച്ചു. ഏതു വാഹനം എന്ന് തിരിച്ചു ചോദിച്ചിട്ടും പൊലീസ് മർദനം തുടർന്നുവെന്നും വർക്ക് ഷോപ്പ് ഉടമ പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ നാലംഗ പൊലീസ് സംഘമാണ് എത്തിയത്. പ്രതി ജിനുവിനെയും കൊണ്ടാണ് പൊലീസ് സംഘം എത്തിയത്. എറണാകുളം സെൻട്രൽ പൊലീസാണ് ജിനുവിനെ പിടികൂടി തിരുവനന്തപുരം ഫോർട്ട് പൊലീസിന് കൈമാറിയത്. ചോദ്യം ചെയ്യലിൽ ജിനും എറണാകുളം സൗത്ത് പാലത്തിനടുത്തുള്ള വർക്ക് ഷോപ്പിന് വാഹനം കൈമാറി എന്ന് പറഞ്ഞു. തുടർന്നാണ് പൊലീസെത്തി വർക്ക് ഷോപ്പ് ഉടമയെ ക്രൂരമായി മർദിച്ചത്.
താൻ വാങ്ങാത്ത വാഹനത്തിൻ്റെ പേര് പറഞ്ഞ് പൊലീസ് ക്രൂരമായി മർദിച്ചുവെന്ന് വർക്ക് ഷോപ്പ് ഉടമയുടെ പരാതിയിൽ പറയുന്നു. നിലവിൽ സസ്പെൻഷനിലുള്ള പൊലീസുകാർക്ക് നേരെയാണ് പരാതി ഉയരുന്നത്.