തലസ്ഥാനത്ത് ലോണ്‍ ആപ്പ് വഴി കോടികളുടെ തട്ടിപ്പ് നടത്തുന്ന വന്‍ സംഘം പിടിയില്‍. തട്ടിപ്പു സംഘത്തിലെ 18 ഉത്തരേന്ത്യക്കാരെയാണ് ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. വിദേശികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘം കോടികളാണ് ലോൺ ആപ്പിലൂടെ തട്ടിയത്. ഇവരിൽ നിന്ന് 50 കമ്പ്യൂട്ടറുകൾ പിടിച്ചെടുത്തു. സൈബര്‍ ഓപ്പറേഷന്‍ വിംഗാണ് തട്ടിപ്പ് കണ്ടെത്തിയത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഇതരസംസ്ഥാന തൊഴിലാളികൾ ശ്രീകാര്യം കേന്ദ്രീകരിച്ച് ലഹരികച്ചവടം നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തട്ടിപ്പ് മനസിലാക്കിയതോടെ, തിങ്കളാഴ്ച പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു.
ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി ചൗധരി ആകാശദീപിന്റെ പേരിലായിരുന്നു കരാർ. 46 സ്റ്റാഫുകൾക്ക് ഇരിക്കാവുന്ന ക്യാബിനാണ് ഓഫീസിൽ ചെയ്തിട്ടുളളത്. രാത്രികാലങ്ങളിൽ കാബുകളിൽ ഒരുമിച്ച് എത്തി രാവിലെ മടങ്ങി പോകുമായിരുന്നു. സ്ത്രീകൾ ഉള്‍പ്പെടെ വലിയ സംഘമാണ് ശ്രീകാര്യം ഓഫീസിൽ പ്രവർത്തിച്ചിരുന്നത്.
സൈബർ, മെഡിക്കൽ കോളേജ്, ശ്രീകാര്യം പൊലീസുകളുടെ നേതൃത്വത്തിലായിരുന്നു സംയുക്ത പരിശോധന. പൊലീസ് എത്തുന്ന വിവരമറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ച ഒരാളെ വിമാനത്താവളത്തില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.