തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ മരിച്ച കൊല്ലം സ്വദേശി വേണുവിന്റെ ഭാര്യ സിന്ധുവിനോട് അന്വേഷണത്തിനായി ഹാജരാകാൻ നോട്ടീസ് നൽകി ഡിഎംഇ. മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം 18ന് വീട്ടിൽ എത്തി കാണുമെന്ന് അറിയിപ്പ് നൽകി.
മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെയാണ് വേണു മരിച്ചതെന്നായിരുന്നു പരാതി. ഓട്ടോ ഡ്രൈവറായിരുന്നു പന്മന സ്വദേശി വേണു. അടിയന്തര ശസ്ത്രക്രിയയ്ക്ക് നിർദേശിച്ച് ആറ് ദിവസം കിടന്നിട്ടും ശസ്ത്രക്രിയ നടത്തിയില്ല. എന്ത് ചോദിച്ചാലും ആശുപത്രി അധികൃതർ മറുപടി തരുന്നില്ലെന്ന് വേണു പറയുന്ന ശബ്ദ സന്ദേശം ന്യൂസ് മലയാളത്തിന് ലഭിച്ചിരുന്നു.
"ആശുപത്രിയിൽ ഉള്ളവരോട് എന്തെങ്കിലും ചോദിച്ചാൽ നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും തിരിഞ്ഞു നോക്കുന്നില്ല. വെള്ളിയാഴ്ച രാത്രിയിലാണ് എമർജൻസി ആൻജിയോഗ്രാം ചെയ്യാൻ എത്തിയത്. അഞ്ച് ദിവസമായിട്ടും എൻ്റെ കാര്യത്തിൽ കാണിക്കുന്ന ഉദാസീനതയും കാര്യപ്രാപ്തിയില്ലായ്മയും എന്താണ് എന്ന് മനസിലാകുന്നില്ല"; വേണുവിൻ്റെ വാക്കുകളാണ് ഇത്. എൻ്റെ ജീവന് എന്ത് സംഭവിച്ചാലും ഈ ശബ്ദ രേഖ പുറത്തുവിടണമെന്നും വേണു ആവശ്യപ്പെടുന്നത് ശബ്ദരേഖയിൽ കേൾക്കാം.