KERALA

തിരുവനന്തപുരം മണ്ഡലത്തിന്റെ പ്രത്യേക ചുമതല വി. ശിവന്‍കുട്ടിക്ക്; സീറ്റ് ഏറ്റെടുക്കാനുള്ള സിപിഐഎം നീക്കത്തോട് ഇടഞ്ഞ് ആന്റണി രാജു

എംഎല്‍എ സ്ഥാനത്ത് നിന്ന് ആന്റണി രാജു അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെയാണ് തിരുവനന്തപുരം സീറ്റ് ഏറ്റെടുക്കാന്‍ സിപിഐഎം തീരുമാനിച്ചത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കെ തിരുവനന്തപുരം മണ്ഡലം ഏറ്റെടുക്കാനുള്ള സിപിഐഎം നീക്കത്തോട് ഇടഞ്ഞ് ആന്റണി രാജു. തിരുവനന്തപുരം സീറ്റ് ജനാധിപത്യ കേരള കോണ്‍ഗ്രസിന് ഇനി നല്‍കില്ലെന്ന നിലപാട് ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഐഎം ഔദ്യോഗികമായി അറിയിക്കും. മന്ത്രി വി. ശിവന്‍കുട്ടിക്ക് തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിന്റെ പ്രത്യേക ചുമതല സിപിഐഎം നല്‍കി.

എംഎല്‍എ സ്ഥാനത്ത് നിന്ന് ആന്റണി രാജു അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെയാണ് തിരുവനന്തപുരം സീറ്റ് ഏറ്റെടുക്കാന്‍ സിപിഐഎം തീരുമാനിച്ചത്. തനിക്ക് മാത്രമാണ് അയോഗ്യതയെന്നും, ജനാധിപത്യ കേരള കോണ്‍ഗ്രസിന് അയോഗ്യതയില്ലെന്നുമുള്ള വാദവുമായി സീറ്റ് വിട്ടുനല്‍കില്ലെന്ന നിലപാടിലാണ് ആന്റണി രാജു. പാര്‍ട്ടി പ്രതിനിധിയായി മറ്റാരെയെങ്കിലും മത്സരിപ്പിക്കാന്‍ ആന്റണി രാജു കരുനീക്കം നടത്തി തുടങ്ങിയതോടെ, മന്ത്രി വി. ശിവന്‍കുട്ടിക്ക് തിരുവനന്തപുരം മണ്ഡലത്തിന്റെ പ്രത്യേക ചുമതല സിപിഐഎം നല്‍കി.

മണ്ഡലത്തില്‍ ഇടതുമുന്നണി നടത്തിയ വികസന ജാഥയുമായി ജനാധിപത്യ കേരള കോണ്‍ഗ്രസ് സഹകരിച്ചില്ല. തിരുവനന്തപുരം മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ കൈമാറാന്‍ പല തവണ ആവശ്യപ്പെട്ടിട്ടും ആന്റണി രാജുവും അദ്ദേഹത്തിന്റെ ഓഫീസും തയ്യാറായതുമില്ല. ഇടതുമുന്നണി യോഗത്തിന് പിന്നാലെ അടുത്ത ആഴ്ച നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ തിരുവനന്തപുരം സീറ്റ് സിപിഐഎം ഏറ്റെടുക്കുകയാണെന്ന് ഔദ്യോഗികമായി അറിയിക്കാനാണ് സിപിഐഎം നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

ഘടകകക്ഷിയെന്ന നിലയില്‍ സീറ്റിനുള്ള അവകാശവാദത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കും. അനുനയത്തിന്റെ ഭാഗമായി തിരുവനന്തപുരത്തിന് പകരം മറ്റേതെങ്കിലും സീറ്റ് നല്‍കുന്നത് പരിഗണിക്കാമെന്ന നിലപാടാകും സിപിഐഎം ഉഭയകക്ഷി ചര്‍ച്ചയില്‍ സ്വീകരിക്കുക.

SCROLL FOR NEXT