മുഖ്യമന്ത്രി നെഗറ്റീവ് ആയി പ്രതികരിക്കുന്ന വ്യക്തിയല്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ  
KERALA

"സഭാ രേഖകളിൽ ഉണ്ടാവുക എഴുന്നേറ്റ് നിന്ന് പറയുന്നത് മാത്രം"; മുഖ്യമന്ത്രി നെഗറ്റീവ് ആയി പ്രതികരിക്കുന്ന വ്യക്തിയല്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ കാര്യത്തിൽ യുഡിഎഫ് തീരുമാനമെടുക്കട്ടെയെന്ന് സ്പീക്കർ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ നെഗറ്റീവ് ആയി പ്രതികരിക്കുന്ന വ്യക്തിയല്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. എഴുന്നേറ്റ് നിന്ന് പറയുന്നത് മാത്രമായിരിക്കും സഭാ രേഖകളിലുണ്ടാകുക. ഇരുന്ന് പറയുന്നതെല്ലാം ഓഫ് ദ റെക്കോർഡ് ആണെന്നും തിരുവഞ്ചൂർ പറഞ്ഞു.

കുട്ടനാടിന് അവധി പ്രഖ്യാപിക്കണമെന്ന ആവശ്യത്തോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തെ കുറിച്ച് വിശദീകരിക്കുകയായിരുന്നു സ്പീക്കർ. മൂലം വള്ളംകളിക്ക് കുട്ടനാട് താലൂക്കിൽ അവധി നൽകുന്നതിൽ മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയാണ് വിവാദത്തിലായത്.

അവധി അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകിയതെങ്കിലും, മറുപടിക്ക് ശേഷം സീറ്റിൽ ഇരിക്കുമ്പോൾ "ഒരു കാരണവശാലും കൊടുക്കില്ല" എന്ന് പറഞ്ഞത് മൈക്കിലൂടെ പുറത്ത് വന്നു. ഇത് ഇടതു എംഎൽഎമാർ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു.

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ കാര്യത്തിൽ യുഡിഎഫ് തീരുമാനമെടുക്കട്ടെയെന്ന് സ്പീക്കർ പറഞ്ഞു. മുന്നണിയിലെ അതൃപ്തിയെക്കുറിച്ച് ഇപ്പോ പറയാനില്ലെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. അതേസമയം വി.എം.സുധീരനെതിരെ ഒളിയമ്പുമായി മുൻ മന്ത്രി കെ. ബാബു രംഗത്തെത്തി.

യുഡിഎഫി ൽ മദ്യനയം നിശ്ചയിക്കുന്നതും, എക്സൈസ് വകുപ്പ് ഭരിക്കുന്നതും വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഓരോരുത്തർക്കും ഓരോ നയം. വാളെടുത്ത അവരെല്ലാം വെളിച്ചപ്പാടാണ്. ബജറ്റ് തയ്യാറാക്കുമ്പോൾ ധനകാര്യ വകുപ്പ് മന്ത്രി മുഖ്യമന്ത്രിയെ മാത്രം കാര്യങ്ങൾ ധരിപ്പിച്ചാൽ മതി. ഇവിടെ ധനകാര്യവും മന്ത്രിയും മുഖ്യമന്ത്രിയും ഒരാൾ തന്നെയാണ്. അതിനാൽ ബജറ്റിലെ നികുതി നിർദേശങ്ങൾ ചർച്ച ചെയ്തില്ല എന്ന് പറയുന്നതിൽ കഴമ്പില്ലന്നും കെ.ബാബു പറഞ്ഞു.

SCROLL FOR NEXT