തിരവനന്തപുരം: യുഡിഎഫ് സർക്കാർ കെ റെയിൽ പദ്ധതി റദ്ദാക്കിയതിൽ അത്ഭുതപ്പെടേണ്ടതില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. നേരത്തെ തന്നെ ഈ പദ്ധതിയെ യുഡിഎഫ് എതിർത്തതാണ്. ഈ പദ്ധതിക്ക് പകരം എന്തെന്ന് യുഡിഎഫ് സർക്കാർ വ്യക്തമാക്കമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
ഇനി വരുന്ന പദ്ധതിക്ക് രാഗ റെയിൽ എന്ന് പേരിട്ടോട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ എല്ലാകാലവും തുറന്ന മനസോടെയാണ് പദ്ധതിയെ സമീപിച്ചത്. എല്ലാകാലവും റോഡിലൂടെ യാത്രചെയ്യാനാകില്ല. കേരളത്തിൽ തെക്ക് വടക്ക് ഒരു വലിയ പാത വേണ്ടേയെന്നും മുൻ ധനമന്ത്രി ചോദിച്ചു.
റോഡിൽ വലിയ തിരക്ക് അനുഭവപ്പെടുകയാണ്. ഈ സാഹചര്യത്തിൽ കെ റെയിൽ പോലുള്ള പദ്ധതിയാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പിണറായി സർക്കാർ കൊണ്ടുവന്ന സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. മഞ്ഞക്കുറ്റികൾ മാറ്റാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സിൽവർ ലൈൻ സമരത്തിലെ കേസുകൾ റദ്ദാക്കുമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിക്ക് ശുപാർശ ചെയ്യുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി മുൻ ധനമന്ത്രി തോമസ് ഐസക് രംഗത്ത് വന്നത്.