തൃശൂർ: ഗുരുവായൂരിൽ കൊള്ള പലിശക്കാരുടെ ഭീഷണിയിൽ വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ നിർണായക ശബ്ദരേഖ പുറത്ത്. പലിശ ആവശ്യപ്പെട്ടുള്ള നെന്മിനി സ്വദേശി പ്രഹ്‌ളേഷിൻ്റെ ഭീഷണി സന്ദേശമാണ് പുറത്തുവന്നത്. വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ശബ്ദ സന്ദേശത്തിലെ മുന്നറിയിപ്പ്. ഇരുപതാം തീയതിയാണ് ഗുരുവായൂർ സ്വദേശി മുസ്തഫയ്ക്ക് ഇയാൾ ഭീഷണി സന്ദേശം അയച്ചത്.
മുസ്തഫ ജീവനൊടുക്കിയതിന് ശേഷവും പ്രഹ്‌ളേഷ് പണം കടം വാങ്ങിയവർക്ക് ഭീഷണി സന്ദേശം അയച്ചു. മുസ്തഫക്ക് പിന്നാലെ നിരവധി പേരാണ് ഭീഷണി നേരിട്ടത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കാണ് ഇയാൾ ഭീഷണി സന്ദേശം അയക്കുന്നത്. കടം വാങ്ങിയ സ്ത്രീയോട് പലിശ മുടങ്ങിയതോടെ പ്രഹ്‌ളേഷ് ഭീഷണി ഉയർത്തുന്ന സന്ദേശം ന്യൂസ് മലയാളത്തിന് ലഭിച്ചു. പ്രഹ്‌ളേഷ് ആരാണെന്ന് തൃശൂർ വന്ന് അന്വേഷിക്കണം. നിങ്ങൾക്ക് ചിന്തിക്കാൻ പറ്റുന്നതിനപ്പുറമുള്ള പണി തരുമെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നു.
ഈ മാസം 10 നാണ് മുസ്തഫ ജീവനൊടുക്കിയത്. പ്രഹ്‌ളേഷ് , കണ്ടാണശ്ശേരി സ്വദേശി ദിവേക് ദാസ് എന്നിവർ ചേർന്ന് ഭീഷണിപ്പെടുത്തിയതായാണ് മരിക്കും മുൻപ് മുസ്തഫ എഴുതിയ കുറിപ്പിൽ പറയുന്നത്. 20 ശതമാനം പലിശയ്ക്ക് ആറ് ലക്ഷം രൂപയാണ് മുസ്തഫ പലിശക്കാരിൽ നിന്ന് വാങ്ങിയത്. ഇതിന് 58 ലക്ഷത്തോളം രൂപ മുസ്തഫയിൽ നിന്ന് പലിശക്കാർ തിരിച്ചുവാങ്ങിയിരുന്നു. എന്നിട്ടും ഭീഷണി തുടരുകയായിരുന്നെന്ന് കുടുംബം പറയുന്നത്.
മുസ്തഫയുടെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലവും കൊള്ള പലിശക്കാരൻ ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയെന്ന് കുടുംബം ആരോപിക്കുന്നു. കച്ചവട സ്ഥാപനത്തിൽ കയറി പലിശക്കാർ പലവട്ടം പണം എടുത്തുകൊണ്ടു പോയി. വാടക വീട്ടിലെത്തിയും നിരന്തരം ഭീഷണിപ്പെടുത്തി. പലിശ തുക കുറഞ്ഞതിന് ഭാര്യക്കും മകനും മുന്നിലിട്ട് മർദിച്ചുവെന്നും മുസ്തഫയുടെ മകൻ ഷിയാസും അനുജൻ ഹക്കീമും പറയുന്നു.