തൃശൂർ: മന്ത്രി ഒ.ജെ.ജനീഷിനെ അവഗണിക്കുന്നെന്ന പരാതിക്ക് പിന്നാലെ അനിൽ അക്കരയ്ക്കും എം.പി. ജാക്സണുമുള്ള സ്വീകരണ പരിപാടി മാറ്റി. കാലവർഷക്കെടുതികളെ തുടർന്ന് പരിപാടി മാറ്റുന്നെന്നാണ് ഡിസിസിയുടെ വിശദീകരണം. സ്വീകരണപരിപാടിയുടെ പോസ്റ്ററിൽ മന്ത്രി ഒ.ജെ. ജനീഷിൻ്റെ ചിത്രം ഉൾപ്പെടുത്താത്തത് വിവാദത്തിന് വഴിയൊരുക്കിയിരുന്നു.
ഒ.ജെ. ജനീഷിനെ അംഗീകരിക്കാൻ പ്രായസമുണ്ടെങ്കിൽ നാട്ടുകാരെ അറിയിക്കുന്നത് അൽപ്പത്തരം ആണെന്ന് യൂത്ത് കോൺഗ്രസ് നേതാവുമായ ഫർസിൻ മജീദ് വിമർശിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഈ വിഷയം ഉയർത്തിക്കാട്ടി ഒരു വിഭാഗം നേതൃത്വത്തിനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.
വ്യക്തിയെ ഒറ്റപ്പെടുത്തി പാർട്ടിയെ ദുർബലപ്പെടുത്തുന്നത് അംഗീകരിക്കാൻ ആകില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. പോസ്റ്ററിലുള്ളത് സംസ്ഥാനത്തെ പ്രധാന നേതാക്കളുടെ ചിത്രം മാത്രമാണെന്നാണ് ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റിൻ്റെ വാദം. ഇന്ന് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഉണ്ടാകില്ലെന്ന് മന്ത്രി മുൻകൂട്ടി അറിയിച്ചിരുന്നതായും ജോസഫ് ടാജറ്റ് പറഞ്ഞിരുന്നു.