തൃശൂർ: സ്കൂളിൽ കയറി അധ്യാപകനെ രക്ഷിതാവ് മർദ്ദിച്ച സംഭവത്തിൽ അധ്യാപകനെതിരെ പരാതിയുമായി വിദ്യാർഥിയുടെ ബന്ധുക്കൾ. കുട്ടിയെ മാനസികമായും ശാരീരികമായും അധ്യാപകൻ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു.
പിതാവ് കേസുകളിൽ പ്രതിയായതിനെ ചൊല്ലിയായിരുന്നു അധ്യാപകൻ്റെ നിരന്തരമായുള്ള ഭീഷണിയും ഉപദ്രവവും. ഇതേതുടർന്നുണ്ടായ മാനസിക സംഘർഷം മൂലം കുട്ടി ആഴ്ചകളോളം സ്കൂളിൽ പോയിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. പ്രധാന അധ്യാപകനുമായി ഇക്കാര്യം സംസാരിച്ച് കുട്ടിയെ സ്കൂളിലെത്തിച്ച ദിവസമാണ് വീണ്ടും പ്രശ്നമുണ്ടായതെന്നും കുട്ടിയുടെ മാതാവ് പറഞ്ഞു. ജില്ലാ കളക്ടർക്കും ശിശുക്ഷേമ സമിതിക്കും വിദ്യാഭ്യാസ വകുപ്പിനുമാണ് പരാതി നൽകിയത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്രീനാരായണപുരത്ത് രക്ഷിതാവ് അധ്യാപകനെ സ്കൂളിൽ കയറി മർദിച്ചത്. പോഴങ്കാവ് സെൻ്റ് ജോർജ് മിക്സഡ് എൽ.പി. സ്കൂളിലെ അധ്യാപകൻ ആല സ്വദേശി ഭരത് കൃഷ്ണയ്ക്കാണ് മർദനമേറ്റത്. പോഴങ്കാവ് സ്വദേശി ചെന്നറ വീട്ടിൽ ധനീഷാണ് അധ്യാപകനെ മർദിച്ചത്. ധനീഷിൻ്റെ നാലാം ക്ലാസ് വിദ്യാർഥിയായ മകൻ സ്കൂൾ സമയത്ത് ക്ലാസിൽ നിന്നുമിറങ്ങി പോയതിനെ ചൊല്ലിയാണ് രക്ഷിതാവ് അധ്യാപകനെ മർദിച്ചത്.