കൊച്ചി: തൃശൂരിലെ സിപിഐഎമ്മിലെ ശബ്ദരേഖാ വിവാദത്തിൽ എ.സി. മൊയ്തിനെയും എം.കെ. കണ്ണനെയും പിന്തുണച്ച് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. എ.സി. മൊയ്തിനും എം.കെ. കണ്ണനും പൊതുജീവിതത്തിൽ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നവരാണെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
നേതാക്കളെ പൊതുമധ്യത്തിൽ അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പാർട്ടി നേതാക്കളെന്ന നിലയിൽ ജനങ്ങളുടെ അംഗീകാരം അവർക്കുണ്ട്. തെറ്റിദ്ധാരണ പടർത്തി തകർക്കാമെന്ന് കരുതണ്ട. ഇരുനേതാക്കൾക്കുമെതിരെ പാർട്ടിക്ക് അകത്ത് ആരോപണമില്ലെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു
പൊലീസിനെതിരെ ഉയർന്ന ആരോപണങ്ങൾ സർക്കാർ പരിശോധിക്കുന്നുണ്ട്. ആരോപണം ഉയർന്നാൽ ഉടനെ പുറത്താക്കാൻ കഴിയില്ല. നിയമവ്യവസ്ഥ പാലിച്ചു വേണം നടപടിയെടുക്കാൻ. ഒരു പരാതിയും സർക്കാർ മൂടിവച്ചിട്ടില്ല. ഒറ്റപ്പെട്ട സംഭവങ്ങളാണ് പലതും. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടി ഉണ്ടാകുമെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസമാണ് പാർട്ടിയെ പ്രതിരോധത്തിലാക്കി നേതാക്കൾക്കെതിരെയുള്ള ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിൻ്റെ ശബ്ദരേഖ പുറത്തുവന്നത്. സിപിഐഎം നേതാക്കൾ രാഷ്ട്രീയത്തിലൂടെയാണ് ധനസമ്പാദനം നടത്തിയത് എന്നാണ് ശബ്ദരേഖയിൽ പറയുന്നത്. എ.സി. മൊയ്തിനും എം.കെ. കണ്ണനും അഴിമതി നടത്തിയെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്. ശരത് പ്രസാദും ജില്ലാകമ്മിറ്റി അംഗം നിബിനും തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്. വിവാദത്തിന് പിന്നാലെ നിബിനെ സിപിഐഎം പുറത്താക്കിയിരുന്നു. ശരത്തിൽ നിന്ന് പാർട്ടി വിശദീകരണം തേടുമെന്ന് നേതൃത്വം അറിയിക്കുകയും ചെയ്തു.