പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തെ എതിർക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ. ആചാരം സംരക്ഷിക്കണം എന്നാണ് ബോർഡിന്റെ നിലപാട്. നിലപാട് സുപ്രീം കോടതിയെ അറിയിക്കും. ആചാരങ്ങൾ നിലനിർത്തണമെന്ന് കോടതിയെ അറിയിക്കും. വിഷയം ചർച്ച ചെയ്തെന്നും ആശയക്കുഴപ്പമില്ലെന്നും കെ. ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
കോടതിയിൽ യുവതീ പ്രവേശന അനുകൂല നിലപാട് ബോർഡ് സ്വീകരിച്ചിട്ടില്ല. കോടതി വിധിയെ അനുകൂലിക്കുന്നില്ല. നിലവിലുള്ള ഭരണഘടന ബെഞ്ച് ഉത്തരവിനെ എതിർക്കും. യുവതീ പ്രവേശനത്തിനെതിരെ ദേവസ്വം ബോർഡ് പ്രമേയം പാസാക്കിയിട്ടുണ്ട്. മാർച്ച് 14ന് മുമ്പ് സത്യവാങ്മൂലം സമർപ്പിക്കും. കോടതി വിധിയിൽ പുനപരിശോധന വേണമോയെന്നത് ആവശ്യമില്ലെന്നും ആചാര അനുഷ്‌ടനങ്ങൾ സംരക്ഷിക്കുക എന്നതാണ് ദേവസ്വം ബോർഡ് നിലപാടെന്നും കെ. ജയകുമാർ വ്യക്തമാക്കി.
ശബരിമല ഭരണത്തിൽ സമഗ്ര പരിഷ്കാരം ബോർഡ് കൊണ്ടുവരും. പ്രത്യേക ബജറ്റ് അവതരിപ്പിക്കും. സ്പോൺസർശിപ്പിന് ഗൈഡ് ലൈൻ ആവശ്യമാണ്. ഇടനിലക്കാറില്ലാതെ നേരിട്ട് സ്പോൺസർഷിപ്പ് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷുവിനു പമ്പയിൽ ഫെസ്റ്റിവൽ ഓഫീസ് തുറക്കും. ശുചീകരണത്തിനായി ഡീറ്റൈൽഡ് പ്രോട്ടോകോൾ തയ്യാറാക്കും. കൃത്യമായ അനൗൺസ്‌മെന്റ് സംവിധാനം ഏർപ്പെടുത്തും. മറ്റ് സംസ്ഥാനങ്ങളിലെ ഭക്തരുമായി ബന്ധം സ്ഥാപിക്കാൻ മാസിക തുടങ്ങാൻ ആലോചനയുണ്ടെന്നും വിവിധ ഭാഷകളിൽ ആരംഭിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.