പത്തനംതിട്ട: ശബരിമലയിൽ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിൻ്റെ ഭാഗമായുള്ള തീർഥാടകരുടെ തിരക്ക് പൂർണമായി നിയന്ത്രണവിധേയമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ. ഞായറാഴ്ചയിൽ പ്രതീക്ഷിച്ച തിരക്ക് ഉണ്ടായില്ല. ക്രമീകരണങ്ങളോട് ഭക്തർ പൂർണമായി സഹകരിക്കുന്നുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ അറിയിച്ചു.
കഴിഞ്ഞ ദിവസം മാത്രം 79000ലധികം അയ്യപ്പഭക്തരാണ് ദർശനം നടത്തിയത്. സ്ത്രീകൾക്കും കുട്ടികൾക്കും ദർശനത്തിന് ക്രമീകരണമുണ്ടാക്കുന്നത് ആലോചനയിലുണ്ട്. ശബരിമലയിൽ ഭക്തരുടെ എണ്ണം കൂട്ടുകയല്ല, സൗകര്യം വർധിപ്പിക്കുകയാണ് വേണ്ടത്. ഇപ്പോൾ ദർശനസൗകര്യം നിയന്ത്രണവിധേയമാണ്. ഇനി അബദ്ധം പറ്റാൻ പാടില്ല. സ്‌പോട്ട് ബുക്കിങ്ങിന്റെ എണ്ണം കൂട്ടിയിട്ടുണ്ട്. പൊലീസുമായി ആലോചിച്ച് കൂടുതൽ സൗകര്യമൊരുക്കും, കെ. ജയകുമാർ.
സ്പോട്ട് ബുക്കിങ് അന്നത്തെ സാഹചര്യം അനുസരിച്ച് നിയന്ത്രിക്കുമെന്നും, വെർച്വൽ ക്യൂ സ്ലോട്ടുകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തീർഥാടകർക്ക് സുഗമമായ ദർശനം ഉറപ്പാക്കാനുള്ള നടപടികളാണ് ബോർഡ് സ്വീകരിക്കുന്നതെന്നും കെ. ജയകുമാർ കൂട്ടിച്ചേർത്തു.