SREECHITHRA HOSPITAL THIRUVANANTHAPURAM Source; News Malayalam
KERALA

ശസ്ത്രക്രിയാ ഉപകരണങ്ങൾ ആവശ്യത്തിനില്ല; തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ പ്രതിസന്ധി

ന്യൂറോ ഇൻ്റർ വെൻഷണൽ സർജറി അടക്കം ആഴ്ചയിൽ 30 ഓളം ശസ്ത്രക്രിയകൾ മുടങ്ങുന്ന സാഹചര്യമാണ് ശ്രീചിത്രയിൽ ഉണ്ടായത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ശസ്ത്രക്രിയകൾ നടത്തുന്നതിൽ പ്രതിസന്ധി. ഉപകരണങ്ങൾ ഇല്ലാത്തതാണ് കാരണം. വിഷയത്തിൽ രണ്ട് ദിവസത്തിനുള്ളിൽ പരിഹാരമുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഇതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡയറക്ടറുടെ ഓഫീസിലേക്ക് തള്ളി കയറി പ്രതിഷേധിച്ചു.

ന്യൂറോ ഇൻ്റർ വെൻഷണൽ സർജറി അടക്കം ആഴ്ചയിൽ 30 ഓളം ശസ്ത്രക്രിയകൾ മുടങ്ങുന്ന സാഹചര്യമാണ് ശ്രീചിത്രയിൽ ഉണ്ടായത്. ആവശ്യമായ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇല്ലാത്തതായിരുന്നു കാരണം. കേന്ദ്രസർക്കാർ നിയമമനുസരിച്ച് ഉപകരണങ്ങളും മറ്റും വാങ്ങുന്നതിനുള്ള കരാർ ഓരോ വർഷവും പുതുക്കണം. എന്നാൽ 2023ന് ശേഷം കരാർ പുതുക്കുന്നതിൽ വീഴ്ചയുണ്ടായി.

പ്രശ്നപരിഹാരത്തിനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോക്ടർ സഞ്ജയ് ബിഹാരി അടക്കമുള്ള ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. നിലവിലെ പ്രതിസന്ധി രണ്ടുദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന് സുരേഷ് ഗോപി അറിയിച്ചു. HLLന് കീഴിലുള്ള അമൃത് ഫാർമസി വഴി ഉപകരണങ്ങൾ എത്തിച്ച് ഒരാഴ്ചയോടെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

തിങ്കളാഴ്ച മുതൽ ശസ്ത്രക്രിയകൾ ഉണ്ടാകില്ലെന്ന് അധികൃതർ രോഗികൾക്ക് നിർദ്ദേശം നൽകിയിരുന്നു. കേന്ദ്ര സ്കീമായ GEM ൽ നിന്നും ഉപയോഗശൂന്യമായ ഉപകരണങ്ങൾ വന്നതായും ഇതിനിടയിൽ ആരോപണമുയർന്നു. രോഗികൾ നേരിടുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയും ഉപകരണങ്ങൾ വാങ്ങാത്തതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഡയറക്ടർ ഓഫീസിലേക്ക് പ്രതിഷേധക്കാർ തള്ളിക്കയറി.

കുട്ടികളുടെ ഹൃദയത്തിലെ സുഷിരം, തലച്ചോറിലും നട്ടെല്ലിലും ഉണ്ടാകുന്ന രോഗങ്ങൾ, കരൾ രോഗം, ഞരമ്പിലെ ബ്ലോക്കിന് ഉൾപ്പടെ അടിയന്തര ചികിത്സകൾ ശ്രീചിത്രയിലുണ്ട്. പൊതു ജനങ്ങൾ ഏറേ ആശ്രയിക്കുന്ന ആശുപത്രിയുടെ പ്രവർത്തനം വരും ദിവസങ്ങളിൽ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷ.

SCROLL FOR NEXT