കോഴിക്കോട്: കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജന ചർച്ച ഇന്ന്. സ്ഥാനാർഥി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺകുമാർ പറഞ്ഞു. യുഡിഎഫ് ഘടകകക്ഷികൾ അല്ലാത്തവരുമായി തെരഞ്ഞെടുപ്പ് ധാരണയില്ലെന്നും പ്രവീൺകുമാർ അറിയിച്ചു.
സാധാരണഗതിയിൽ കോൺഗ്രസ് സ്ഥാനാർഥികൾ വരിക നോമിനേഷൻ വരുന്നതിൻ്റെ മുൻപാകും. എന്നാൽ ഇത്തവണ നോട്ടിഫേക്കഷൻ വരുന്നതിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയും പുറത്തുവരും. യുഡിഎഫ് ഘടകക്ഷികൾക്ക് പുറത്ത് ആരുമായും സഹകരിക്കില്ല. ഒരുപാട് സർപ്രൈസുകളുണ്ടാകും. കോഴിക്കോട് യുഡിഎഫിൻ്റെ ഘടക കക്ഷികളെല്ലാം ഒരു പാർട്ടി പോലെയാണ് പ്രവർത്തിക്കുന്നത്. ആരുമായും ഒരു പ്രശ്നവുമില്ലെന്നും പ്രവീൺകുമാർ പറഞ്ഞു.
കോഴിക്കാട് ഇത്തവണ നേട്ടമുണ്ടാക്കുമെന്നാണ് ബിജെപിയും വിലയിരുത്തുന്നത്. മുപ്പതിലധികം സീറ്റുകൾ നേടുമെന്ന് അഡ്വ. പ്രകാശ്ബാബു പറയുന്നു. കഴിഞ്ഞ തവണ 25 സീറ്റുകളിൽ രണ്ടാം സ്ഥാനത്ത് വന്നത് ആത്മവിശ്വാസം നൽകുന്നതായും പ്രകാശ് ബാബു പറഞ്ഞു.
അതേസമയം കോഴിക്കോട് ചാലപ്പുറം ഡിവിഷൻ സിഎംപിക്ക് നൽകിയതിൽ കോൺഗ്രസിൽ പ്രതിഷേധമുണ്ട്. ഒറ്റുകാരെ തിരിച്ചറിയുക എന്ന പേരിൽ ചാലപ്പുറത്ത് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കോൺഗ്രസ് വികാരം മാനിക്കാതെ വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി മണ്ഡലത്തിലെ മുഴുവൻ പ്രവർത്തകരെയും വഞ്ചിച്ചെന്നും ഫ്ലക്സ് ബോർഡിൽ പറയുന്നു.