കോഴിക്കോട്: സിപിഒ ഉമേഷ് വളളിക്കുന്നിനെ പൊലീസിൽ നിന്നും പിരിച്ചുവിട്ടു. തുടർച്ചയായ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാകുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലുൾപ്പെടെ പോസ്റ്റുകൾ പങ്കുവച്ചതിന് പിന്നാലെയായിരുന്നു ഉമേഷിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. ആകെ 11 അച്ചടക്ക നടപടികളാണ് ഉമേഷ് വള്ളിക്കുന്നിനെതിരെ സ്വീകരിച്ചിരുന്നത്.
ആറന്മുളയിൽ ജോലി ചെയ്തു വരുന്ന കാലത്താണ് ഉമേഷ് ഇത്തരം പോസ്റ്റുകൾ പങ്കുവയ്ക്കാൻ തുടങ്ങിയത്. പിന്നാലെ പൊലീസ് ഉദ്യോഗസ്ഥർക്കുള്ളിൽ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച്, പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാകുന്ന രീതിയിലുള്ള കുറിപ്പുകൾ പങ്കുവച്ചുതുടങ്ങി. നടപടിയുണ്ടായിട്ടും ഉമേഷ് തുടരെ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു. പല തവണ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും, ആദ്യഘട്ടത്തിൽ വിശദീകരണം നൽകാൻ ഉമേഷ് തയ്യാറായിരുന്നില്ല.
ഏറ്റവുമൊടുവിൽ മുഖ്യമന്ത്രിയേയും, ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലേക്കുള്ള പോസ്റ്റുകൾ ഉമേഷ് പങ്കുവച്ചു തുടങ്ങി. പിന്നാലെയാണ് പൊലീസ് സേനയിൽ നിന്നും പിരിച്ചുവിടാൻ തീരുമാനിക്കുന്നത്. മാധ്യമങ്ങൾക്ക് മുൻപിലെത്തി സർക്കാരിനും പൊലീസ് സേനയ്ക്കും കളങ്കമുണ്ടാകുന്ന രീതിയിൽ സംസാരിച്ചതായും പരാതിയുണ്ടായിരുന്നു.