സീറോ-മലബാർ സഭയിൽ ഇന്നു മുതൽ എല്ലാ രൂപതകളിലും ഏകീകൃത കുർബാന നടപ്പിലാകും. ഇതോടെ എറണാകുളം-അങ്കമാലി അതിരൂപതയിൽ കുർബാന തർക്ക പരിഹാര സമവായം നിലവിൽ വരും. എന്നാൽ തർക്കം പൂർണമായി പരിഹരിക്കാൻ ഇപ്പോഴും നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. ഇതിനിടെ സീറോ-മലബാർ സഭാ ദിനമായ ഇന്ന് സഭാ ആസ്ഥാനത്ത് മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ നേതൃത്വത്തിൽ പ്രത്യേക സമ്മേളനം നടക്കും.
എറണാകുളം-അങ്കമാലി അതിരൂപതയിൽ ഇന്ന് ഉച്ചക്ക് ശേഷം എല്ലാ ദേവാലയങ്ങളിലും ഏകീകൃത കുർബാന അർപ്പിക്കുന്നതോടെ സീറോ-മലബാർ സഭയെ തന്നെ പിടിച്ചു കുലുക്കിയ കുർബാന തർക്കത്തിന് താൽകാലിക പരിഹാരമാകും. ഇതിന്റെ ഭാഗമായി ഇരുപക്ഷവും ചേർന്ന് തയാറാക്കിയ കരാർ നടപ്പാക്കി തുടങ്ങി. അതിരൂപതിയിൽ പുതിയ കൂരിയ ചുമതലയേറ്റു. എന്നാൽ അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ കുർബാന ആരംഭിക്കാൻ ഇനിയും കാത്തിരിക്കണം. കരാറിൽ പറഞ്ഞ പ്രകാരം വൈദികർക്കെതിരായ കാനോനിക നടപടികൾ അവസാനിപ്പിക്കാനും ഈ കാത്തിരിപ്പ് വേണം, ഒത്തുതീർപ്പിന് സ്പെഷ്യൽ ട്രൈബ്യൂണൽ വഴങ്ങില്ല എന്നതാണ്കാരണം. അതിനാൽ കാനോൻ നിയമ പ്രകാരം ട്രൈബ്യൂണൽ തന്നെ പിരിച്ചു വിടാനാണ് ശ്രമം. ഇതിന് സിനഡിന്റെ അംഗീകാരം വേണം. സിനഡ് ഓഗസ്റ്റ് ആദ്യ ആഴ്ച്ച ചേരുക.
ഇന്ന് സീറോ-മലബാർ സഭാ ദിനമാണ്. സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസ് മൗണ്ടിൽ 34 രൂപത പ്രതിനിധികൾക്കൊപ്പം മേജർ ആർച്ച്ബിഷപ്പ് സഭാ ദിനം ആഘോഷിക്കും. എന്നാൽ സിനഡ് അനുകൂല വിഭാഗം കടുത്ത പ്രതിഷേധത്തിലാണ്. സഭാ ദിനം വഞ്ചനാദിനമായാണ് ഇവർ ആചരിക്കുന്നത്. മാർ. തട്ടിലിന്റെയും, മാർ. പാംപ്ലാനിയുടെയും രാജി ആവശ്യപ്പെട്ട് ഇവർ സഭ ആസ്ഥാനത്തിന് മുൻപിൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ കേരളത്തിലെ സുറിയാനി ക്രൈസ്തവ സഭകൾ ഇന്ന് സഭാ ദിനമായി ആചരിക്കുകയാണ്.
ക്രിസ്തു ശിഷ്യനായ തോമാ ശ്ലീഹായിൽ നിന്ന് വിശ്വാസം സ്വീകരിച്ചവരാണ് തങ്ങളെന്ന് അവകാശപ്പെടുന്നവരാണ് ഈ സഭകൾ. തോമാ ശ്ലീഹാ മൈലാപ്പൂരിൽ വെച്ച് രക്ത സാക്ഷിത്വം വരിച്ചുവെന്ന് വിശ്വസിക്കുന്ന ദിവസമാണ് ജൂലൈ മൂന്ന്. എന്നാൽ കേരളത്തിലെ ലത്തീൻ കത്തോലിക്ക സഭ ഈ ആചരണത്തിൽ പങ്കാളിയല്ല. കത്തോലിക്കസഭയിൽ സീറോ - മലബാർ സഭയും, ഇതര എപ്പിസ്കോപ്പൽ സഭകളിൽ മലങ്കര ഓർത്തഡോക്സ് സഭയുമാണ് ഈ ദിവസം വലിയ തിരുനാളായി ആചരിക്കുന്നത്. ഈ സഭകൾ മാർ തോമായുടെ ശ്ലൈഹിക സിംഹാസനത്തിന്റെ പിൻതുടർച്ചക്കാർ തങ്ങളാണെന്നാണ് ഇരുകൂട്ടരും അവകാശപ്പെടുന്നത്.