തിരുവനന്തപുരം: 30ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ സിനിമ വിലക്കിൽ കേരളം എടുത്ത ഉറച്ച നിലപാടിന് പിന്നാലെ അയഞ്ഞ് കേന്ദ്രം. സിനിമകൾ പ്രദർശിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെ കൂടുതൽ സിനിമകൾക്ക് അനുമതി നൽകി. പലസ്തീൻ 36 അടക്കം 12 സിനിമകൾക്കാണ് അനുമതി നൽകിയത്. ഇന്നലെ രാത്രിയോടെ ഒൻപത് സിനിമകൾക്ക് അനുമതി ലഭിച്ചിരുന്നു. ഇന്ന് മൂന്ന് സിനിമകൾക്കും അനുമതി ലഭിച്ചു. ഇനി ആറ് ചിത്രത്തിനാണ് അനുമതി ലഭിക്കാനുള്ളത്.
ഐഎഫ്എഫ്കെയിൽ 19 ചിത്രങ്ങൾക്കാണ് കേന്ദ്രം പ്രദർശനാനുമതി നൽകാതിരുന്നത്. സെൻസർ ചെയ്യാതെ എത്തുന്ന സിനിമകൾക്ക് സാധാരണ നൽകിവരുന്ന സർട്ടിഫിക്കേഷന്‍ കേന്ദ്രം നിഷേധിച്ചതോടെയാണ് പ്രതിസന്ധിയുണ്ടായത്. ഫാസിസ്റ്റ് വിരുദ്ധത പ്രമേയമായ ചാർളി ചാപ്ലിന്‍റെ 'ദ ഗ്രേറ്റ് ഡിക്ടേറ്റർ', സോവിയറ്റ് ചലച്ചിത്രകാരനായ സെര്‍ഗി ഐസൻസ്റ്റീന്‍റെ 'ബാറ്റിൽഷിപ് പൊട്ടംകിൻ' എന്നീ വിശ്വവിഖ്യാത സിനിമകൾക്ക് ഉള്‍പ്പടെയാണ് കേന്ദ്രം പ്രദർശനാനുമതി നിഷേധിച്ചത്.
സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷ നൽകാൻ വൈകിയത് കൊണ്ടാണിങ്ങനെ സംഭവിച്ചത് എന്നാണ് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയത്തിന്റെ വാദം. കേന്ദ്രത്തിൽ നിന്ന് സെൻസർ ഇളവ് തേടിയ 187 ചിത്രങ്ങളിൽ 150 എണ്ണത്തിന് ആദ്യ ഘട്ടത്തിൽ തന്നെ അനുമതി ലഭിച്ചിരുന്നു. മേള പുരോഗമിക്കുന്നതിനിടെ പല ഘട്ടങ്ങളിലായി അനുമതി നൽകുകയാണ് പതിവ്. ഇക്കുറി നാലു ദിവസം പിന്നിട്ട ശേഷം 19 സിനിമകൾക്ക് ഒരുമിച്ച് അനുമതി നിഷേധിക്കുകയായിരുന്നു.
സാധാരണഗതിയിൽ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾക്ക് സെൻസർ അനുമതി ആവശ്യമില്ല. എന്നാൽ, കേന്ദ്ര പ്രക്ഷേപണ മന്ത്രാലയത്തിൽ നിന്നും സെൻസറിങ് എക്സംഷൻ സർട്ടിഫിക്കറ്റ് വാങ്ങണം. എന്നാൽ, മാത്രമേ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സാധിക്കൂ.