Source: Files
KERALA

"ഒരു തെറ്റും ചെയ്യാതെ എന്നെ ക്രൂശിക്കുന്നു, സത്യസന്ധതയ്ക്കും നീതിക്കും വിലയുണ്ടോയെന്ന് നോക്കാം"; 'അമ്മ'യിൽ നീതി നിഷേധമെന്ന് തുറന്നടിച്ച് ഉണ്ണി ശിവപാൽ

'അമ്മ'യുടെ നിർണായക ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ ചേരും...

Author : ന്യൂസ് ഡെസ്ക്

കൊച്ചി: താരസംഘടന 'അമ്മ'യുടെ ജനറല്‍ ബോഡി ഇന്ന് ചേരാനിരിക്കെ 'അമ്മ'യിൽ നീതിനിഷേധമെന്ന് തുറന്നടിച്ച് നടൻ ഉണ്ണി ശിവപാൽ. ഓഫീസ് സ്റ്റാഫിന്റെ പരാതിയിൽ താൻ പറഞ്ഞത് കേട്ടില്ലെന്നും, ഒരു തെറ്റും ചെയ്യാതെ തന്നെ ക്രൂശിച്ചെന്നും ഉണ്ണി ശിവപാൽ പ്രതികരിച്ചു. ഇന്ന് എല്ലാം തുറന്നുപറയുമെന്നും സത്യസന്ധതയ്ക്കും നീതിയ്ക്കും വിലയുണ്ടോയെന്ന് നോക്കാമെന്നും ഉണ്ണി ശിവപാല്‍ പറയുന്നു. സംഘടനയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ വീഡിയോ പങ്കുവച്ചാണ് ഉണ്ണി ശിവപാലിന്റെ തുറന്നുപറച്ചിൽ.

"അമ്മയിലെ തെരഞ്ഞെടുക്കപ്പെട്ട ട്രഷറര്‍ അകാരണമായി പുറത്തുനില്‍ക്കേണ്ടി വന്നു. പല കത്തുകളും ഇ-മെയിലുകളും അമ്മയ്ക്ക് അയച്ചുകൊടുത്തു. എന്റെ ഫോണും വാട്‌സാപ്പ് ചാറ്റുകളും ഊബറുകളും കൊടുക്കാമെന്നും പോളിഗ്രാഫ് ടെസ്റ്റിന് പോലും തയ്യാറാണെന്ന് ഞാന്‍ ഇതിലൂടെ പറഞ്ഞു. എന്നിട്ട് ഒരു ചെറിയ വിലപോലും കല്‍പ്പിക്കാതെ മെയ് 12ാം തീയതി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം വിളിച്ചു. എനിക്ക് പറയാനുണ്ടെന്ന് പറഞ്ഞപ്പോള്‍ അത് കേട്ടില്ല. പിന്നീട് ഉണ്ണി ശിവപാലിനെ ലീവിന് പറഞ്ഞയച്ചുവെന്ന് മീഡിയയിലൂടെയാണ് കാണുന്നത്. ഇത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. അമ്മയുടെ ഏത് ഖണ്ഡികയിലാണ് അത്തരമൊരു തീരുമാനം എടുക്കാന്‍ അധികാരം ഉള്ളതായി പറയുന്നത്. എന്നെ കേള്‍ക്കാതെ ഒരു സ്റ്റാഫ് പറയുന്നത് മാത്രമാണ് കേട്ടത്" വീഡിയോ സന്ദേശത്തില്‍ പറയുന്നു.

ഒരു തെറ്റുപോലും ചെയ്യാതെ തന്നെ ക്രൂശിക്കുന്നുവെന്നും തന്റെ കുടുംബത്തിനും ബന്ധുക്കള്‍ക്കും വിശ്വസിക്കുന്നവര്‍ക്കും അടിയാണിതെന്നും ഉണ്ണി ശിവപാല്‍ പറയുന്നു. "ഇതില്‍ എന്ത് ന്യായമാണ് ഉള്ളത്. കാലം തെളിയിക്കേണ്ട ചില സത്യങ്ങള്‍ ഉണ്ട്. ഇന്നത്തെ ജനറല്‍ ബോഡിയിലാണ് എന്റെ വിശ്വാസം. ഒന്ന് രണ്ട് അംഗങ്ങള്‍ കരഞ്ഞുകൊണ്ട് എന്നെ വിളിച്ചിട്ടുണ്ട്. ഒരു ഗ്രൂപ്പിന്റെ ഭാഗമായിട്ടും നിന്നിട്ടില്ല. ഒറ്റയാനാണ്. തോറ്റാലും ജയിച്ചാലും അമ്മയ്‌ക്കൊപ്പം നിന്നയാളാണ്. സത്യസന്ധതയ്ക്കും നീതിയ്ക്കും വിലയുണ്ടോയെന്ന് നോക്കാം", എന്നുപറഞ്ഞാണ് ഉണ്ണി ശിവപാല്‍ വീഡിയോ അവസാനിപ്പിക്കുന്നത്.

താരസംഘടന 'അമ്മ'യുടെ നിർണായക ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ ചേരും. രാവിലെ ഒൻപത് മണിക്ക് കാക്കനാട് ചിറ്റിലപ്പള്ളി സ്ക്വയറിൽ ആണ് യോഗം നടക്കുക. എക്സിക്യൂട്ടീവിലെ കലഹം യോഗത്തിൽ ചർച്ചാ വിഷയമാകും.

SCROLL FOR NEXT