പന്തളം: ശബരിമല ശ്രീകോവിലിൻ്റെ വാതിൽ ബെംഗളൂരുവിൽ പ്രദർശിപ്പിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിലാണ് വാതിലുകൾ പ്രദർശിപ്പിച്ചത്. ഇതിൻ്റെ ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. സ്വർണം പൂശിയതിന് ശേഷം വാതിലുകൾ ബെംഗളൂരുവിൽ എത്തിച്ചത്.
ബെംഗളൂരുവിലെ ശ്രീറാം പുര അയ്യപ്പ ക്ഷേത്രത്തിലാണ് വാതിലുകൾ പ്രദർശിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ എസ്ഐടി ശേഖരിച്ചു. അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്നും പൊലീസ് സ്വർണം പിടിച്ചെടുത്തു.
പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് സ്വർണ നാണയങ്ങളും ആഭരണങ്ങളും കണ്ടെത്തിയത്. ഇവ ശബരിമലയിൽ ഉപയോഗിച്ച സ്വർണത്തിൻ്റെ ബാക്കിയാണോ എന്ന് പരിശോധിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.
കഴിഞ്ഞ ദിവസമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. പോറ്റിയുടെ വീട്ടിലെ അലമാരയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. പൊലീസിനൊപ്പം റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയ്ക്കായി എത്തിയിരുന്നു.