ഉണ്ണികൃഷ്ണൻ പോറ്റി Source: News Malayalam 24x7
KERALA

"ഉദ്യോഗസ്ഥർ ചോദിച്ചതിനെല്ലാം മറുപടി നൽകി, അന്വേഷണത്തോട് പൂർണമായി സഹകരിക്കും"; ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയെടുപ്പ് പൂർത്തിയായി

ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്ത് ദേവസ്വം വിജിലൻസ്

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്ത് ദേവസ്വം വിജിലൻസ്. ദേവസ്വം ആസ്ഥാനത്ത് വിളിച്ച് വരുത്തിയുള്ള ചോദ്യം ചെയ്യൽ നാലര മണിക്കൂർ നീണ്ടു. മൊഴിയെടുപ്പിന് പിന്നാലെ അന്വേഷണവുമായി സഹകരിക്കുമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി പ്രതികരിച്ചു. എല്ലാ കാര്യങ്ങളും അന്വേഷണ സംഘത്തോട് പറഞ്ഞെന്നും മാധ്യമങ്ങളോട് കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാനാകില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.

സ്വര്‍ണപ്പാളി വിവാദത്തിന് പിന്നാലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഇടപാടുകള്‍ ദേവസ്വം ബോര്‍ഡ് അവസാനിപ്പിച്ചിരുന്നു. പോറ്റി മുഖേനയുള്ള വാറന്റി ദേവസ്വം വേണ്ടെന്നു വച്ചു. ഇനി സ്വന്തം നിലയില്‍ നേരിട്ടാകും ഇടപാടുകള്‍ നടത്തുക. 2019ല്‍ ചെന്നൈയില്‍ സ്വര്‍ണം പൂശിയ ശേഷം പോറ്റിയുടെ പേരിലാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് വാറന്റി എഴുതിയത്. 40 വര്‍ഷത്തേക്കായിരുന്നു വാറന്റി. പോറ്റിയുടെ തട്ടിപ്പ് പുറത്ത് വന്നതോടെയാണ് ഇത് ഉപേക്ഷിക്കാന്‍ തീരുമാനമായത്. ഇതുവഴി 18 ലക്ഷം രൂപ ബോര്‍ഡിന് നഷ്ടം വരും.

സ്വര്‍ണപ്പാളി പ്രദര്‍ശന വസ്തുവാക്കിയിട്ടില്ലെന്നും താന്‍ പണപ്പിരിവ് നടത്തിയിട്ടുണ്ടെങ്കില്‍ നടപടി എടുക്കട്ടെയെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ണപീഠം നഷ്ടപ്പെട്ടു എന്ന് താന്‍ ഒരിക്കലും പരാതി പറഞ്ഞിട്ടില്ല. അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ പറഞ്ഞാല്‍ അപ്പോള്‍ ഹാജരാകാമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി വ്യക്തമാക്കി. ചെമ്പുപാളി എന്നാണ് തനിക്ക് തന്ന ഡോക്യുമെന്റില്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT