KERALA

യുഎസ്സില്‍നിന്ന് മേപ്പിള്‍ തടികള്‍ എത്തണം... കൊല്ലം ഇന്‍ഡോര്‍ സ്റ്റേഡിയം ഉടനൊന്നും തുറക്കുന്ന ലക്ഷണമില്ല!

2021 ഫെബ്രുവരി 21ന് അന്നത്തെ കായിക മന്ത്രി ഇ.പി. ജയരാജൻ ഓൺലൈനായാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്

Author : ന്യൂസ് ഡെസ്ക്

കായിക താരങ്ങൾ പതിറ്റാണ്ടുകളായി സ്വപ്നം കാണുന്ന കൊല്ലം ഇൻഡോർ സ്‌റ്റേഡിയം ഉടനൊന്നും തുറക്കില്ല. സ്റ്റേഡിയത്തിന് അകത്ത് പാകാനുള്ള മേപ്പിള്‍ തടികൾ ലഭിക്കാൻ ഇനിയും വൈകുമെന്നതാണ് പ്രതിസന്ധി. 3.6 ഏക്കർ ഭൂമിയിൽ 42 കോടി രൂപ ചെലവഴിച്ച്‌ പണി പൂർത്തീകരിച്ച സ്റ്റേഡിയം കെട്ടിടം കാട് കയറി നശിക്കുകയാണ്.

ഒളിംപ്യന്‍ സുരേഷ് ബാബുവിന്റെ പേരിലാണ് കൊല്ലം പീരങ്കി മൈതാനത്ത് ഇന്‍ഡോര്‍ സ്റ്റേഡിയം കെട്ടിടം പൂർത്തീകരിച്ചത്. കിഫ്ബിയിൽ നിന്ന് 42.72 കോടി രൂപയാണ് അനുവദിച്ചത്. 12 ബാഡ്‍മിന്റണ്‍ കോർട്ടുകൾ, മൂന്ന് വോളിബോൾ കോർട്ട്, രണ്ട് ബാസ്ക്കറ്റ് ബോൾ കോർട്ട്, ഒരു ഹാന്‍ഡ് ബോൾ കോർട്ട്, ബേസ് ബോൾ പരിശീലനത്തിനുള്ള രണ്ട് കോർട്ടുകൾ എന്നിവ ഉൾപ്പെട്ടതാണ് സ്‌റ്റേഡിയം. ടേബിൽ ടെന്നീസ്, നെറ്റ് ബോൾ , കബഡി, ഖോ ഖോ എന്നിവ പരിശീലിക്കാനും സ്വകര്യമുണ്ട്. 2000 പേർക്ക് ഇരിക്കാവുന്ന ഗ്യാലറി, ആൺകുട്ടികൾക്ക് ഹോസ്റ്റൽ, സ്‌റ്റേഡിയത്തിലെ നീന്തൽ കുളം നവീകരണം എന്നിവ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. 2021 ഫെബ്രുവരി 21ന് അന്നത്തെ കായിക മന്ത്രി ഇ.പി. ജയരാജൻ ഓൺലൈനായാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. 2024 ഡിസംബറിൽ പണി പൂർത്തികരിച്ച് തുറന്ന് നൽകുമെന്നായിരുന്നു വാഗ്ദാനം . വർഷം രണ്ട് കഴിഞ്ഞിട്ടും സ്‌റ്റേഡിയം അടഞ്ഞ് തന്നെ കിടക്കുകയാണ്.

യുഎസ്സിൽ നിന്നാണ് നിലത്ത് പാകാനായുള്ള മേപ്പിള്‍ തടികൾ എത്തേണ്ടത്. എന്നാൽ ഇതിനുള്ള ടെൻഡർ നടപടികൾ ഇനിയും പൂർത്തിയാക്കിയിട്ടില്ല. തടി എത്തിക്കാൻ ദ്രുതഗതിയിലുള്ള നടപടികൾ സ്വീകരിക്കാത്തതാണ് നിർമാണം തടസപ്പെടാൻ കാരണം. സ്റ്റേഡിയം നിർമാണം പൂർത്തിയാകുന്നതോടെ കായിക താരങ്ങൾക്ക് മെച്ചപ്പെട്ട പരിശീലനം ലഭ്യമാകുമെന്നത്, ഇപ്പോഴും പ്രതീക്ഷ മാത്രമാണ്.

SCROLL FOR NEXT