തിരുവനന്തപുരം: ആശാ വർക്കർമാരുടെ ക്ലിഫ് ഹൗസ് മാർച്ചിനിടെ വൻ സംഘർഷം . സമരസമിതി നേതാവ് എസ് മിനിയെ കസ്റ്റഡിയിൽ എടുത്തതോടെ പൊലീസ് വാഹനം പ്രതിഷേധക്കാർ തടഞ്ഞു. സമരക്കാരെ പൊലീസ് ബലമായി നീക്കി . ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപയായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ മാർച്ച് . ആശമാരുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ധനവകുപ്പ് പരിശോധിക്കുകയാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു .
ആശ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടി ഫാസിസമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. ഈഗോ ഉപേക്ഷിച്ച് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മാര്‍ച്ചിന് നേരെ പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് സ്ത്രീകളെ ആക്രമിച്ചു. ചിലരുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയതായും പരാതിയുണ്ട്. സമര നേതാക്കളെയും സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സ്ഥലത്തെത്തിയ യുഡിഎഫ് സെക്രട്ടറി സി. പി. ജോണിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത് നീതികരിക്കാനാകില്ലെന്നും വി.ഡ. സതീശൻ വിമർശിച്ചു.
രാപ്പകൽ സമരത്തിന്റെ 256 ആം ദിവസത്തിലാണ് ഭരണ സിരാകേന്ദ്രത്തിനു മുന്നിൽ നിന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ആശമാർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. നൂറിലധികം ആശാപ്രവർത്തകർ സമരത്തിന്റെ ഭാഗമായി. മണിക്കൂറുകൾ പിന്നിട്ടിട്ടും പിരിഞ്ഞുപോകാതിരുന്ന പ്രവർത്തകരും പൊലീസും തമ്മിൽ ഉച്ചയോടെ സംഘർഷമുണ്ടായി. ബാരിക്കേഡിനു മുകളിൽ കയറി പ്രതിഷേധിച്ച പ്രവർത്തകർക്കു നേരെ ആറ് തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
മുദ്രാവാക്യങ്ങൾ വിളിച്ചും പാത്രങ്ങൾ കൊട്ടിയും ആശമാർ സമരം തുടർന്നു. അനുനയ ശ്രമം പരാജയപ്പെട്ടതോടെ പോലീസ് സമരക്കാരുടെ മൈക്കും മറ്റു സാധനങ്ങളും പിടിച്ചെടുത്തു. സമരസമിതി നേതാവ് എസ്. മിനിയെ കസ്റ്റഡിയിൽ എടുത്തതോടെ പൊലീസ് വാഹനം തടഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ ഇപ്പോഴും കുത്തിയിരുന്ന് സമരം തുടരുകയാണ് ആശാ പ്രവർത്തകർ.