Source: Sabha TV
KERALA

സംസ്ഥാനത്തെ ചികിത്സാരംഗത്ത് വ്യാപക ക്രമക്കേടെന്ന് വി.ഡി.സതീശൻ; പ്രതിപക്ഷത്തിന് സർക്കാർ ആശുപത്രികളെ തകർക്കാനുള്ള ഗൂഢ ലക്ഷ്യമെന്ന് വീണാ ജോർജ്

ഇത്രയും അന്വേഷണത്തിന് ഉത്തരവിട്ട മറ്റൊരു ആരോഗ്യമന്ത്രിയും ഉണ്ടാകില്ലെന്നും വി.ഡി.സതീശൻ കുറ്റപ്പെടുത്തി

Author : വിന്നി പ്രകാശ്

സംസ്ഥാനത്തെ ചികിത്സാരംഗത്ത് വ്യാപക ക്രമക്കേടെന്ന് നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എല്ലായിടത്തും സിസ്റ്റത്തിൽ ക്രമക്കേടാണെന്നും ഇത്രയും അന്വേഷണത്തിന് ഉത്തരവിട്ട മറ്റൊരു ആരോഗ്യമന്ത്രിയും ഉണ്ടാകില്ലെന്നും വി.ഡി.സതീശൻ കുറ്റപ്പെടുത്തി. അന്വേഷണ റിപ്പോർട്ടുകൾക്ക് എന്ത് സംഭവിച്ചെന്ന് അറിയുന്നില്ല.സർക്കാർ ആശുപത്രികളിൽ ചികിത്സ മെച്ചപ്പെടുത്തിയില്ലെങ്കിൽ സാധാരണക്കാരന് ചികിത്സ നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.

സിസ്റ്റം തകർന്നെന്ന് പറയുന്നത് ഡോക്ടർമാരും രോഗികളുമാണ്. നെഞ്ചു പൊട്ടി കാര്യങ്ങൾ പറഞ്ഞ ഡോക്ടറെ അധിക്ഷേപിച്ചു.അദ്ദേഹം ഞങ്ങളുടെ പാർട്ടിക്കാരൻ അല്ലല്ലോ. യുഡിഎഫ് സർക്കാർ കൊണ്ടുവന്ന മെഡിക്കൽ കോളേജുകളോട് കടുത്ത അവഗണനയാണ് കാണിക്കുന്നത്. അവിടേക്ക് രോഗികൾ വന്നാൽ റിവേഴ്സ് റഫറൻസ് ആണ്. ജില്ലാ ആശുപത്രിയിലേക്കാണ് തിരിച്ച് അയക്കുന്നത്. കളക്ടർ അപകടത്തിൽപ്പെട്ടപ്പോൾ തൊട്ടടുത്ത് മെഡിക്കൽ കോളേജ് ഉണ്ടായിട്ടും പോകേണ്ടിവന്നത് സ്വകാര്യ ആശുപത്രിയിലേക്കാണ്.

പാലക്കാട് കൈ മുറിച്ചുമാറ്റിയ കുഞ്ഞിന് പകരം കൈവെച്ച് നൽകിയില്ല. അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തപ്പോഴാണ് സഹായിക്കുമെന്ന ആരോഗ്യവകുപ്പിൻ്റെ ഉത്തരവ് ഇറങ്ങിയത്. ശസ്ത്രക്രിയ നടത്തിയപ്പോൾ അകത്ത് കത്രിക കുടുങ്ങിയ സ്ത്രീയാണ് മന്ത്രിയുടെ വീടിനുമുന്നിൽ സമരം നടത്തുന്നത്. ഒന്ന് സഹായിക്കാനുള്ള മനസ് കാണിക്കണ്ടേ. അഞ്ചു കൊല്ലം വയറ്റിൽ കത്രിക കൊണ്ട് നടന്നതാണ്. ഞങ്ങൾ നോക്കുമെന്ന് പറഞ്ഞ് അവരെ ചേർത്തു പിടിക്കണ്ടേ? ഇത് മനസ്സാക്ഷിയില്ലാത്ത സർക്കാരാണ്. മന്ത്രിക്ക് എതിരായ വ്യക്തിപരമായ വിമർശനമല്ല, പക്ഷേ സർക്കാരിന് വീഴ്ച പറ്റുമ്പോൾ മന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നും വി.ഡി.സതീശൻ സഭയിൽ ആവർത്തിച്ചു.

എന്നാൽ, യുഡിഎഫിൻ്റേത് സർക്കാർ ആശുപത്രികളെ തകർക്കാനുള്ള ഗൂഢ ലക്ഷ്യമാണെന്ന് മന്ത്രി വീണാ ജോർജ് ആരോപിച്ചു. അവരുടെ കാലത്തെപ്പോലെ മാറ്റാനാണ് ശ്രമം. അത് അനുവദിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യവകുപ്പിൻ്റെ ആസ്തിയല്ല മന്ത്രിയുടെ ആസ്തിയാണ് യുഡിഎഫ് കാലത്ത് വർധിച്ചതെന്നും വീണാ ജോർജ് ആരോപിച്ചു. സർക്കാർ ആശുപത്രികളിൽ ഒരു ദിവസം 2,000 പേർക്ക് ഡയാലിസിസ് ചെയ്യുന്നുണ്ട്. യുഡിഎഫ് കാലത്ത് തിമിര ശസ്ത്രക്രിയ നടത്തി അഞ്ചുപേർക്ക് കാഴ്ച നഷ്ടമായി.അവർക്ക് നഷ്ടപരിഹാരം നൽകിയില്ല. രാജ്യത്ത് തന്നെ ആദ്യമായി ഇന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നേത്ര പടലം മാറ്റിവെച്ചു. യുഡിഎഫ് കാലത്ത് ചികിത്സ ലഭിക്കാതെയും പിഴവ് മൂലവും മരിച്ചത് 16 പേരാണ്. പ്രസവത്തിനിടെ 950 പേരാണ് മരിച്ചത്.

SCROLL FOR NEXT