കോഴിക്കോട്:മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ന്ത്രിയുടെ ഭാര്യ അക്രമിക്കപ്പെട്ടിട്ടും പൊലീസ് ഒന്നും ചെയ്തില്ല. വീട്ടിൽ പോലും സുരക്ഷയില്ലാത്ത അവസ്ഥയാണ്. പരാതി പറഞ്ഞത് യുഡിഎഫ് അല്ല മന്ത്രിയുടെ ഭാര്യയാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി ഉയർത്തിക്കാട്ടിയ ലവ് യു ടു മൂൺ ആൻ്റ് ബാക്ക് കപ്പ് ഇപ്പോഴും വീട്ടിൽ ഉണ്ടല്ലോയെന്ന് വി.ഡി. സതീശൻ ചോദിച്ചു. കപ്പ് ഉയർത്തിയത് പി. ആർ വർക്കാണ്. മന്ത്രിയുടെ ഭാര്യക്ക് നീതി ലഭിച്ചില്ലെങ്കിൽ പിന്നെ ആർക്ക് നീതി ലഭിക്കും. സംഭവത്തിൽ അവർക്ക് വീഴ്ച പറ്റിയോ എന്ന് പോലും പൊലീസ് നോക്കിയില്ല. മന്ത്രിയുടെ ഭാര്യ ആയതിനാൽ പൊലീസ് പേടിച്ച് ഓടിയതാണോയെന്നും സതീശൻ ചോദിച്ചു.
അതേ സമയം സി. സി. മുകുന്ദനുമായുള്ള ചർച്ച വിസ്മയത്തിൻ്റെ ഭാഗമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. മുകുന്ദൻ നല്ല നേതാവും വ്യക്തിയുമാണ്. നേതാക്കൾ ചർച്ച നടത്തിയിട്ടുണ്ടാകും അത് സ്ഥാനാർത്ഥിത്വം ആകണമെന്നില്ല. തൻ്റെ സ്ഥാനാർത്ഥിത്വം പോലും ഉറപ്പായിട്ടില്ലെന്നും, ഇനിയും വിസ്മയങ്ങളുണ്ടാകുമെന്നും സതീശൻ പറഞ്ഞു.
സംസ്ഥാനത്തെ നഴ്സുമാരുടെ സമരം സർക്കാർ ഇടപെട്ട് പരിഹരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സർക്കാർ ഡോക്ടർമാരുടെ സമരം പോലും സർക്കാരിന് പരിഹരിക്കാനായില്ല. യഥാർഥത്തിൽ സർക്കാരില്ലായ്മയാണ് സർക്കാരിൻ്റെ മുഖമുദ്ര. സമരക്കാരെ പിരിച്ചുവിടുന്ന സമീപനം ശരിയല്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.