തിരുവനന്തപുരം: വി. മുരളീധരൻ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവാകും എന്ന് സൂചന. ദേശീയ നേതൃത്വത്തിന്റേതാണ് നിർദേശം. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ചർച്ച ചെയ്യാനുള്ള നിർണായക കോർ കമ്മിറ്റി യോഗം തുടരുകയാണ്.
എൻഡിഎയുടെ പാർലമെൻ്ററി പാർട്ടി നേതാവായി കഴക്കൂട്ടത്ത് നിന്ന് വിജയിച്ച വി. മുരളീധരനെ തെരഞ്ഞെടുത്തതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. സംസ്ഥാന അധ്യക്ഷനായതിനാൽ രാജീവ് ചന്ദ്രശേഖർ ആ സ്ഥാനത്തേക്ക് വരേണ്ടതില്ല, അതിനേക്കാൾ നല്ലത് വി. മുരളീധരനാണ് എന്ന നിർദേശമാണ് കേന്ദ്രത്തിനുള്ളത് എന്നാണ് സൂചന. ഇന്നോ നാളെയോ കേന്ദ്രത്തിൽ നിന്നാകും ഇതു സംബന്ധിച്ചുള്ള തീരുമാനം വാർത്താക്കുറിപ്പായോ വാർത്താ സമ്മേളനത്തിലോ പുറത്തുവരുക.
തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിലായിരുന്നു ബിജെപി വിജയിച്ചത്. നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി. മുരളീധരൻ, ചാത്തന്നൂരിൽ ബി.ബി. ഗോപകുമാർ എന്നിവരായിരുന്നു വിജയിച്ചത്.