സ്കൂളുകളിലെ ഉച്ചഭക്ഷണം കഴിക്കാൻ നടൻ കുഞ്ചാക്കോ ബോബനെ ക്ഷണിച്ച് മന്ത്രി വി.ശിവൻകുട്ടി. അതോടെ സ്കൂൾ ഉച്ചഭക്ഷണത്തിൻ്റെ മെനുവും രുചിയും അറിയാമെന്ന് മന്ത്രി പറഞ്ഞു. നല്ല ഭക്ഷണം കൊടുക്കേണ്ടത് ജയിലുകളിൽ അല്ല സ്കൂളുകളിൽ ആണെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞതായി പ്രചാരണം ഉണ്ടായിരുന്നു. ഇത്തരം പ്രചാരണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കൊണ്ടാണ്, മന്ത്രിയുടെ ക്ഷണം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
"മികച്ച ഭക്ഷണം നൽകേണ്ടത് ജയിലിലല്ല, സ്കൂൾ കുട്ടികൾക്കാണ്'- കുഞ്ചാക്കോ ബോബൻ"
ഈ രൂപത്തിലുള്ള ഗ്രാഫിക്സ് കാർഡുകൾ ആണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. എന്താണ് ചാക്കോച്ചൻ പറഞ്ഞത് എന്നറിയണമല്ലോ. ആ വാക്കുകൾ ഞാൻ കേട്ടു. ചാക്കോച്ചൻ സദുദ്ദേശത്തോടെ പറഞ്ഞ കാര്യം ഇങ്ങിനെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നാണ് മനസ്സിലാക്കുന്നത്.
എന്തായാലും ഒരു സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണ സമയത്ത് സന്ദർശനം നടത്താൻ ചാക്കോച്ചനെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഞാനും വരാം. കുട്ടികൾക്കും സന്തോഷമാവും.
കുഞ്ഞുങ്ങൾക്കൊപ്പം ഭക്ഷണവും കഴിക്കാം. സ്കൂൾ ഉച്ചഭക്ഷണത്തിന്റെ മെനുവും രുചിയും അറിയുകയും ചെയ്യാം."
ജയിലുകളിലാണ് നല്ല ഭക്ഷണം കിട്ടുന്നത്. അതിനൊരു മാറ്റം വരണം. കുറ്റവാളികളെ വളർത്താൻ അല്ല. കുറ്റമറ്റവർക്ക് ഏറ്റവും നല്ല സാഹചര്യം ഒരുക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. എന്നായിരുന്നു കുഞ്ചാക്കോ ബോബൻ പറഞ്ഞത്.