തിരുവനന്തപുരം: പാലക്കാട് സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുലിനെ ഒഴിവാക്കാൻ പറഞ്ഞിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്വയം മാറി നിൽക്കുന്നതാവും നല്ലതെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിനെ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും എംഎല്‍എ ഒളിവിലാണെന്നും ശിവൻകുട്ടി പറഞ്ഞു. രാഹുൽ പങ്കെടുക്കുന്നതും തെറ്റായ സന്ദേശം നൽകും. പ്രോട്ടോകോൾ അനുസരിച്ച് രാഹുലിന് വരാനും പങ്കെടുക്കാനുമുള്ള അവകാശമുണ്ട്. സംഘാടകസമിതി യോഗം അലങ്കോലപ്പെടുത്തേണ്ടതില്ല എന്ന് ആഗ്രഹം ഉണ്ടെങ്കിൽ അദ്ദേഹം സ്വയം തീരുമാനമെടുക്കും. പരിപാടി അലങ്കോലപ്പെടുത്താൻ അനുവദിക്കില്ല. അധ്യക്ഷത വഹിക്കാൻ വേറെ മന്ത്രിമാരുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.
എഐസിസി തീരുമാനത്തിന് ഒന്നും ഒരു വിലയുമില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ജനങ്ങളാണ് തീരുമാനിക്കുന്നത്. അത് തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും മനസ്സിലാകും. വെള്ളച്ചാട്ടം പോലെ ആരോപണങ്ങൾ വരികയാണ്. കോൺഗ്രസ് പ്രവർത്തകർക്ക് സമൂഹത്തിൽ മാന്യമായി ഇറങ്ങണമെങ്കിൽ രാഹുൽ രാജിവയ്ക്കണം.
അർജന്റീന ടീം കേരളം സന്ദർശിക്കുന്നത് വലിയ നേട്ടമാണെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കേരളത്തിലെ കായിക മേഖലയ്ക്ക് പുതിയ ഉന്മേഷം ഉണ്ടാകും. തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് കളികാണാനുള്ള അവസരം ഒരുക്കും. ഇത് സംബന്ധിച്ച് കായിക മന്ത്രിയുമായി ചർച്ച നടത്തും. വളർന്നുവരുന്ന വിദ്യാർത്ഥികളാണ് കളി കാണേണ്ടതെന്നും മന്ത്രി പറഞ്ഞു.