വേടനും ഗൗരിക്കും പിന്തുണയുമായി വി ശിവന്‍കുട്ടി Source: Facebook
KERALA

വേടന്റെയും ഗൗരിയുടെയും പാട്ടുകള്‍ നീക്കാനുള്ള ശുപാർശ: ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ അജണ്ടയെന്ന് വി. ശിവന്‍കുട്ടി

വൈസ് ചാൻസലർ വൈവിധ്യങ്ങളെ സ്വീകരിക്കാനുള്ള കേരളീയ സാംസ്കാരിക ബോധത്തെ തിരിച്ചറിയണം എന്ന് ശിവന്‍കുട്ടി

Author : ന്യൂസ് ഡെസ്ക്

കാലിക്കറ്റ് സർവകലാശാല സിലബസില്‍ നിന്ന് വേടന്‍, ഗൗരി ലക്ഷ്മി എന്നിവരുടെ റാപ്പ് ഗാനങ്ങൾ നീക്കം ചെയ്യണമെന്ന വിദഗ്ദ്ധ സമിതിയുടെ ശുപാർശയില്‍ ശക്തമായി അപലപിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഈ നീക്കമെന്ന് ശിവന്‍കുട്ടി ആരോപിച്ചു.

അക്കാദമിക് കമ്മിറ്റികൾ ഇതിനകം തയ്യാറാക്കിയ ഒരു സിലബസിൽ അഭിപ്രായങ്ങൾ ശേഖരിക്കാൻ മറ്റൊരു നിയമവിരുദ്ധ കമ്മിറ്റിയെ നിയമിക്കുന്നത് അക്കാദമിക താല്‍പ്പര്യങ്ങൾക്ക് ഗുണകരമാകില്ലെന്ന് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. വൈസ് ചാൻസലർ വൈവിധ്യങ്ങളെ സ്വീകരിക്കാനുള്ള കേരളീയ സാംസ്കാരിക ബോധത്തെ തിരിച്ചറിയണം എന്നും ശിവന്‍കുട്ടി കൂട്ടിച്ചേർത്തു.

പാട്ട് സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ ബിജെപി സിൻഡിക്കേറ്റ് അംഗം എ.കെ. അനുരാജ് നൽകിയ പരാതിയിലാണ് വിസി വിദഗ്‌ധ സമിതിയെ നിയോഗിച്ചത്. സർവകലാശാല പഠന വകുപ്പ് മുൻ മേധാവി എം.എം. ബഷീറിൻ്റെ നേതൃത്വത്തിലായിരുന്നു വിദഗ്‌ധ സമിതി. വേടൻ്റെ പാട്ടിന് വൈകാരിക സങ്കൽപ്പങ്ങൾക്ക് അപ്പുറം ആശയപരമായ ഇഴയടുപ്പത്തോടെ കാവ്യാത്മക സങ്കൽപ്പങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു റിപ്പോർട്ടിലെ നിരീക്ഷണം. ഗൗരി ലക്ഷ്മിയുടെ 'അജിത ഹരേ മാധവ' ദൃശ്യവിഷ്‌കാരം സിലബസിൽ നിന്ന് മാറ്റണമെന്നും റിപ്പോർട്ടിൽ പറയുന്നു. കഥകളി സംഗീതവും ശാസ്ത്രീയ സംഗീതവും തമ്മിലുള്ള താരതമ്യ പഠനം പരിധിക്കപ്പുറമെന്ന് കാണിച്ചാണ് ഒഴിവാക്കാനുള്ള നിർദേശം.

ബിഎ മലയാളം മൂന്നാം സെമസ്റ്ററിലാണ് വേടന്റെ 'ഭൂമി ഞാന്‍ വാഴുന്നിടം' എന്ന പാട്ടും ഗൗരി ലക്ഷ്മിയുടെ 'അജിതാ ഹരേ'യും ഉള്‍പ്പെടുത്തിയിരുന്നത്. മൈക്കിള്‍ ജാക്‌സന്റെ 'ദെ ഡോണ്‍ട് കെയർ എബൗട്ട് അസ്' നൊപ്പമാണ് 'ഭൂമി ഞാന്‍ വാഴുന്നിടം' താരതമ്യ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ക്ലാസിക്കല്‍ കലാരൂപങ്ങളുടെ പുനരാവിഷ്‌കാരവുമായി ബന്ധപ്പെട്ട താരതമ്യപഠനത്തിലാണ് ഗൗരി ലക്ഷ്മിയുടെ 'അജിതാ ഹരേ' എന്ന ഗാനെ ചേർത്തത്.

വി. ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

കോഴിക്കോട് സർവകലാശാലയിലെ ബിരുദ പാഠ്യപദ്ധതിയിൽ നിന്ന് വേടൻ, ഗൗരി ലക്ഷ്മി എന്നിവരുടെ റാപ്പ് ഗാനങ്ങൾ നീക്കം ചെയ്യണമെന്ന വിദഗ്ദ്ധ സമിതിയുടെ ശുപാർശയെ ശക്തമായി അപലപിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഈ നീക്കം.

ചാൻസലർ നിയമിച്ച സർവകലാശാല ഭരണസമിതി അംഗങ്ങൾ നൽകിയ പരാതിയെ തുടർന്നാണ് ഗാനങ്ങൾ നീക്കം ചെയ്യാനുള്ള തീരുമാനമെന്നാണ് റിപ്പോർട്ട്. അക്കാദമിക് കമ്മിറ്റികൾ ഇതിനകം തയ്യാറാക്കിയ ഒരു സിലബസിൽ അഭിപ്രായങ്ങൾ ശേഖരിക്കാൻ മറ്റൊരു നിയമവിരുദ്ധ കമ്മിറ്റിയെ നിയമിക്കുന്നത് അക്കാദമിക താല്പര്യങ്ങൾക്ക് ഗുണകരമാകില്ല. റാപ്പ് സംഗീതത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യവും മാനവും തിരിച്ചറിയാത്തവരാണ് ഇതിന് പിന്നിൽ. വൈസ് ചാൻസലർ വൈവിധ്യങ്ങളെ സ്വീകരിക്കാനുള്ള കേരളീയ സാംസ്കാരിക ബോധത്തെ തിരിച്ചറിയണം എന്നാണ് പറയാനുള്ളത്.

SCROLL FOR NEXT