കൊച്ചി: സ്കൂളുകളിൽ ചൂരൽ പ്രയോഗം നടത്താമെന്ന ഹൈക്കോടതി വിധിക്കെതിരെ മന്ത്രി വി. ശിവൻകുട്ടി. സ്കൂളുകളിലെ ചൂരൽ പ്രയോഗം അംഗീകരിക്കില്ല. കുട്ടികളെ ഉപദേശിച്ചും മാനസികമായി പ്രശ്നങ്ങൾ മനസിലാക്കിയുമാണ് പ്രവർത്തിക്കേണ്ടതെന്നും കുട്ടികളെ ശാരീരികമായി ശിക്ഷിക്കാൻ പാടില്ലെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.
വിദ്യാഭ്യസ സ്ഥാപനങ്ങളിലെ ചൂരൽ പ്രയോഗം തെറ്റല്ലെന്നും അച്ചടക്കത്തിൻ്റെ ഭാഗമായി അധ്യാപകൻ ചൂരൽ പ്രയോഗം നടത്തുന്നത് കുറ്റകരമല്ലെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. തെറ്റ് തിരുത്താനുള്ള അധികാരം അധ്യാപകർക്കുണ്ടന്ന് ജസ്റ്റിസ് സി. പ്രദീപ് കുമാർ നിരീക്ഷിച്ചു. ശരിയായ ലക്ഷ്യത്തോടെ കുട്ടികളെ അടിക്കുന്നത് തെറ്റല്ലെന്നും കോടതി അറിയിച്ചിരുന്നു.
അടികൂടിയ വിദ്യാർഥികളെ തല്ലിയ അധ്യാപകനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കി കൊണ്ടാണ് കോടതി ഉത്തരവ് ഇറക്കിയത്. ഐപിസി സെക്ഷൻ 324 (അപകടകരമായ ആയുധങ്ങൾ അല്ലെങ്കിൽ മാർഗങ്ങൾ ഉപയോഗിച്ച് സ്വമേധയാ പരിക്കേൽപ്പിക്കൽ), 2015 ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ പരിചരണവും സംരക്ഷണവും) നിയമത്തിലെ സെക്ഷൻ 75 (കുട്ടികളോടുള്ള ക്രൂരതയ്ക്കുള്ള ശിക്ഷ) എന്നിവ പ്രകാരമാണ് കേസെടുത്തത്.