Source: FB
KERALA

കേന്ദ്രം ഒളിംപിക്സ് വേദിയാക്കാൻ താൽപര്യപത്രം നൽകിയത് അഹമ്മദാബാദ്; തിരുവനന്തപുരം വേദിയാക്കുമെന്ന വാഗ്ദാനം ജനങ്ങളെ കബളിപ്പിക്കാനുള്ള ബിജെപി ശ്രമം: മന്ത്രി വി. ശിവൻകുട്ടി

കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഐഒസിക്ക് നൽകിയ രേഖകളിൽ ഒരിടത്തുപോലും തിരുവനന്തപുരത്തിന്റെ പേരില്ലെന്നും വി. ശിവൻകുട്ടി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം ഒളിമ്പിക്സ് വേദിയാക്കുമെന്ന ബിജെപി വാഗ്ദാനം ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമെന്ന് മന്ത്രി വി. ശിവൻകുട്ടി. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കേന്ദ്ര സർക്കാർ താൽപര്യപത്രം നൽകിയത് അഹമ്മദാബാദ് വേദിയാക്കണമെന്ന് ആവശ്യപ്പെട്ടാണെന്ന് വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഐഒസിക്ക് നൽകിയ രേഖകളിൽ ഒരിടത്തുപോലും തിരുവനന്തപുരത്തിന്റെ പേരില്ലെന്നും ശിവൻകുട്ടി. കഴിഞ്ഞ ദിവസമാണ് വമ്പൻ വാഗ്ദാനവുമായി തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബിജെപിയുടെ പ്രകടന പത്രിക പ്രസിദ്ധീകരിച്ചത്. കേന്ദ്ര സര്‍ക്കാരില്‍ ഇത് സംബന്ധിച്ച് സമ്മര്‍ദം ചെലുത്തുമെന്നും പത്രികയിൽ പറയുന്നുണ്ട്.

വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

2036 - ലെ ഒളിമ്പിക്സ് വേദി തിരുവനന്തപുരമാക്കുമെന്ന ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം തിരുവനന്തപുരത്തെ ജനങ്ങളെ കബളിപ്പിക്കാനുള്ള പച്ചക്കള്ളമാണ്. ഗുജറാത്തിലെ അഹമ്മദാബാദ് സിറ്റിയെ ഒളിമ്പിക്സ് വേദിയാക്കാൻ തീരുമാനിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കേന്ദ്ര സർക്കാർ ഇതിനോടകം തന്നെ ലെറ്റർ ഓഫ് ഇന്റന്റ് (താൽപ്പര്യ പത്രം) കൈമാറിക്കഴിഞ്ഞു.

ഈ യാഥാർത്ഥ്യം മറച്ചുവെച്ച് വോട്ട് തട്ടാനാണ് രാജീവ് ചന്ദ്രശേഖരനും ബി.ജെ.പിയും ശ്രമിക്കുന്നത്. 2036 - ലെ ഒളിമ്പിക്സിന് മുന്നോടിയായി, ഇന്ത്യയുടെ കായിക സൗകര്യങ്ങൾ തെളിയിക്കുന്നതിനായി

2030 - ലെ കോമൺവെൽത്ത് ഗെയിംസ് അഹമ്മദാബാദിൽ നടത്താനുള്ള നീക്കങ്ങളുമായി കേന്ദ്രം മുന്നോട്ട് പോവുകയാണ്.

അഹമ്മദാബാദിലെ സ്‌പോർട്‌സ് ഇൻഫ്രാസ്ട്രക്ചർ ഉയർത്തിക്കാട്ടിയാണ് ഇന്ത്യ ഒളിമ്പിക്സിന് അവകാശവാദം ഉന്നയിക്കുന്നത്. സ്വന്തം പാർട്ടിയുടെ സർക്കാർ ഗുജറാത്തിനെ വേദിയായി നിശ്ചയിച്ച് അപേക്ഷ നൽകി കാത്തിരിക്കുമ്പോഴാണ്, ഇതൊന്നുമറിയാത്ത പോലെ കേരളത്തിൽ ഒളിമ്പിക്സ് വേദി തിരുവനന്തപുരത്ത് കൊണ്ടുവരുമെന്ന് ബി.ജെ.പി തട്ടിപ്പ് പറയുന്നത്.കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഐ.ഒ.സിക്ക് നൽകിയ രേഖകളിൽ ഒരിടത്തുപോലും തിരുവനന്തപുരത്തിന്റെ പേരില്ല.

അഹമ്മദാബാദ് ഫ്രണ്ട് റണ്ണറായി നിൽക്കുമ്പോൾ, തിരുവനന്തപുരത്തെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ചെപ്പടിവിദ്യയാണ് ബി.ജെ.പിയുടെ പ്രകടന പത്രിക. ജനങ്ങളെ വിഡ്ഢികളാക്കാമെന്ന അഹങ്കാരം കൊണ്ടാണോ ഇത്തരം പ്രായോഗികമല്ലാത്ത വാഗ്ദാനങ്ങൾ നൽകുന്നതെന്ന് അവർ വ്യക്തമാക്കണം.

കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന പാർട്ടിക്ക് തങ്ങളുടെ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ എവിടെയാണ് ഒളിമ്പിക്സ് നടത്താൻ ഉദ്ദേശിക്കുന്നതെന്ന് പോലും അറിയില്ലെന്നത് വിചിത്രമാണ്.

ഗുജറാത്തിന് വേണ്ടി അപേക്ഷ നൽകിയ വേദി തിരുവനന്തപുരത്തിന് നൽകുമെന്ന് പറയുന്നത് ജനങ്ങളുടെ സാമാന്യബോധത്തെ ചോദ്യം ചെയ്യലാണ്. ഇത്തരം വ്യാജ വാഗ്ദാനങ്ങൾ തിരിച്ചറിയാനുള്ള വിവേകം തിരുവനന്തപുരത്തെ പ്രബുദ്ധരായ ജനങ്ങൾക്കുണ്ട്.

SCROLL FOR NEXT