അപകടത്തിൽ മരണപ്പെട്ടവർ  
KERALA

നൗഷാദും യാത്രയായി; വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി

കോയമ്പത്തൂരില്‍ ചികിത്സയിലായിരുന്ന നൗഷാദിന്റെ മരണം ഇന്ന് പുലര്‍ച്ചെയാണ് സ്ഥിരീകരിച്ചത്

Author : ന്യൂസ് ഡെസ്ക്

കോയമ്പത്തൂര്‍: നാടിനെ നടുക്കിയ വാല്‍പ്പാറ ദുരന്തത്തില്‍ ഒരു മരണം കൂടി. സ്‌കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ് (39) ആണ് മരണപ്പെട്ടത്. കോയമ്പത്തൂരില്‍ ചികിത്സയിലായിരുന്ന നൗഷാദിന്റെ മരണം ഇന്ന് പുലര്‍ച്ചെയാണ് സ്ഥിരീകരിച്ചത്.

ഇതോടെ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി. നൗഷാദിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പാങ്ങ് സ്‌കൂളിലെ ബസ് ഡ്രൈവറാണ് നൗഷാദ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയ വാല്‍പ്പാറ വാഹനാപകടം നടന്നത്. മലപ്പുറം വളാഞ്ചേരി കുറുവ പഞ്ചായത്ത് പാങ്ങ് ഗവ. എല്‍.പി. സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും കുടുംബാംഗങ്ങളും അടക്കം 13 പേരടങ്ങിയ വിനോദയാത്ര സംഘമാണ് അപകടത്തില്‍പെട്ടത്.

കോയമ്പത്തൂര്‍ ജില്ലയിലെ പശ്ചിമഘട്ടത്തിലെ ആനമല കുന്നുകളിലെ ചുരത്തില്‍വച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. ചുരത്തിന്റെ 13ാം വളവില്‍ നിന്നും ഒമ്പതാം വളവിലേക്ക് വാഹനം വീണു. അതിരപ്പിള്ളിയും വാല്‍പ്പാറയും സന്ദര്‍ശിച്ച് പൊള്ളാച്ചി വഴി മടക്കയാത്രയിലായിരുന്നു അപകടം. അഞ്ച് അധ്യാപകരും ജീവനക്കാരും ഒരുകുട്ടിയും ഉള്‍പ്പെടെ ഒമ്പത് പേരായിരുന്നു മരിച്ചത്. രണ്ട് പേര്‍ ഇപ്പോഴും ചികിത്സയിലാണ്.

പാങ്ങ് എല്‍പി സ്‌കൂളിലെ അധ്യാപകരായ ഷക്കീല (37), മജീദ് (43), അജിത (54), റംല (52), ആശ (41), സുഹ്റ (43), സ്‌കൂളിലെ ആയ സാജിത (45), മജീദിന്റെ ഭാര്യ റുഖിയ (39), സുഹ്റയുടെ മകന്‍ ഹിഷാം (12), സാജിതയുടെ മകന്‍ ഷഹാദിന്‍ (11) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. ട്രാവലര്‍ ഓടിച്ചിരുന്ന ഫാസിത്ത്, മസ്നീന്‍ (10) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഫാസിത്ത് കോയമ്പത്തൂര്‍ ആശുപത്രിയിലും മസ്നീന്‍ പൊള്ളാച്ചി ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

SCROLL FOR NEXT