KERALA

ആർഎസ്എസിൻ്റെ വോട്ട് കിട്ടി ജയിച്ചുവന്ന ആളാണ് മുഖ്യമന്ത്രി, കേന്ദ്രത്തിനെതിരെ സർക്കാരുമായി യോജിച്ച സമരമില്ല: വി.ഡി. സതീശൻ

ഡൽഹിയിൽ ചെന്നാൽ അമിത് ഷായും മോദിയും പറയുന്നിടത്ത് ഒപ്പിടുന്നയാളാണ് മുഖ്യമന്ത്രി എന്നും സതീശൻ

Author : ലിൻ്റു ഗീത

തിരുവനന്തപുരം: കേന്ദ്ര അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സത്യാഗ്രഹ സമരത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഡൽഹിയിൽ ചെന്നാൽ അമിത് ഷായും മോദിയും പറയുന്നിടത്ത് ഒപ്പിടുന്ന ആളാണ് മുഖ്യമന്ത്രി. അവർക്ക് മുന്നിൽ 90 ഡിഗ്രി കുനിഞ്ഞ് നിൽക്കുന്നയാളാണ്. ഈ സമരം ജനങ്ങളെ കബളിപ്പിക്കാനാണെന്നും കേന്ദ്രത്തിനെതിരെ സർക്കാരുമായി യോജിച്ച സമരത്തിനില്ലെന്നും സതീശൻ പറഞ്ഞു. ബിജെപിയെ പോലെ ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കുകയാണ് മുഖ്യമന്ത്രി. സംഘപരിവാർ പോകുന്ന വഴിയിലാണ് സിപിഐഎമ്മും ഉള്ളത്. ആർഎസ്എസിൻ്റെ വോട്ട് കിട്ടി ജയിച്ചുവന്ന ആളാണ് മുഖ്യമന്ത്രി. ഡൽഹിയിൽ പോയി എല്ലാം സെറ്റിൽ ചെയ്യുകയാണെന്നും വി.ഡി. സതീശൻ ആരോപിച്ചു.

മന്ത്രിസഭാംഗങ്ങളെ കബളിപ്പിച്ച ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. പിഎം ശ്രീയിൽ ഡൽഹിയിൽ പോയി ഒപ്പുവെച്ച്, സ്വന്തം ക്യാബിനറ്റിലെ സഹപ്രവർത്തകരെ കബളിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ എൽഡിഎഫ് തകർത്തു. തകർന്ന കേരളത്തെ തിരിച്ചുകൊണ്ടുവരാൻ യുഡിഎഫിന് വ്യക്തമായ പദ്ധതി ഉണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു. ആരോഗ്യകേരളത്തെ വെന്റിലേറ്ററിൽ നിന്ന് തിരിച്ചുകൊണ്ടുവരും. ജനം യുഡിഎഫിനെ കാണുന്നത് രക്ഷകരായാണെന്നും വി.ഡി. സതീശൻ.

നിയമസഭാ തെരഞ്ഞെടുപ്പിൽ 110 സീറ്റ് നേടുമെന്നാണ് എൽഡിഎഫ് ഇപ്പോൾ പറയുന്നത്. എന്നാൽ എൽഡിഎഫ് ഓടുന്ന വഴിയിൽ പുല്ല് പോലും മുളയ്ക്കില്ലെന്നും സതീശൻ പരിഹസിച്ചു. ഭരണവിരുദ്ധ വികാരം ഇനി പ്രതിഫലിക്കാൻ പോകുന്നതേ ഉള്ളൂ. ജനം എല്ലാം ഓർത്തിരിക്കണം. ഏറ്റവും കൂടുതൽ വോട്ട് യുഡിഎഫിന് കിട്ടാൻ പോകുന്നത് ഇടത് സർവീസ് സംഘടനകളിൽ നിന്നായിരിക്കും. വാഴ്ത്തുപാട്ടുകാരുടെ വോട്ട് യുഡിഎഫിന് വേണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

SCROLL FOR NEXT