പുതുയുഗ വേദിയിലെ തര്‍ക്കത്തിൽ വിശദീകരണവുമായി വി.ഡി. സതീശൻ Source: Screengrab
KERALA

"ഇല്ലാക്കഥ മെനയുന്നു, ഇതൊക്കെ കുടുംബത്തിൽ ഉണ്ടാവുന്നത് പോലെ"; കുറ്റ്യാടി പുതുയുഗ യാത്ര വേദിയിലെ തര്‍ക്കത്തിൽ വിശദീകരണവുമായി വി.ഡി. സതീശൻ

പ്രസംഗിക്കുന്നില്ല എന്ന് പറഞ്ഞത് ഷാഫി പറമ്പിൽ ആണ്. പിന്നീട് ഒരു വാചകം പ്രസംഗിച്ചത് പ്രവർത്തകരുടെ നിർബന്ധം കൊണ്ടാണെന്നും വി.ഡി. സതീശൻ...

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: പുതുയുഗ യാത്രയുടെ കുറ്റ്യാടി വേദിയിലുണ്ടായ പിടിവലി വിശദീകരിക്കാൻ കഷ്ടപ്പെട്ട് കോൺഗ്രസ്. മാധ്യമങ്ങൾ കള്ളം പ്രചരിപ്പിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്രസംഗിക്കുന്നില്ല എന്ന് പറഞ്ഞത് ഷാഫി പറമ്പിൽ ആണ്. പിന്നീട് ഒരു വാചകം പ്രസംഗിച്ചത് പ്രവർത്തകരുടെ നിർബന്ധം കൊണ്ടാണ്. മുല്ലപ്പള്ളി വീണില്ലെന്നും വി.ഡി. സതീശൻ അവകാശപ്പെട്ടു. ഇതൊക്കെ കുടുംബത്തിലുണ്ടാവുന്നത് പോലെയെന്നും വേദിയിൽ അസ്വഭാവികമായി ഒന്നും ഉണ്ടായില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

കുറ്റ്യാടിയിൽ ഉണ്ടായത് സ്നേഹ തള്ളൽ ആണെന്നായിരുന്നു കോഴിക്കോട് ഡിസിസി പ്രസിഡണ്ട് അഡ്വ. പ്രവീൺകുമാറിൻ്റെ പ്രതികരണം. ഷാഫി പറമ്പിലിന് നീരസം ഉണ്ടായിട്ടില്ല. സമയം വൈകിയതിനാലുള്ള തിരക്ക് മാത്രമാണ് ഉണ്ടായത്. മാധ്യമങ്ങൾ സിപിഐഎം സൈബർ സംഘത്തോടൊപ്പം ചേർന്ന് നിൽക്കരുത്. യാത്രയുടെ പോസിറ്റിവിറ്റി കാണാൻ ശ്രമിക്കണമെന്നും പ്രവീൺകുമാർ പ്രതികരിച്ചു. കുറ്റ്യാടിയിലെ വേദിയിൽ ആളുകളുടെ എണ്ണം കൂടിയെന്നത് സത്യമാണ്. മറ്റിടങ്ങളിൽ ഇത് നിയന്ത്രിച്ചുവെന്നും പ്രവീൺകുമാർ പറഞ്ഞു.

വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയിലെ സ്വീകരണ വേദിയിലാണ് കഴിഞ്ഞ ദിവസം നാടകീയരംഗങ്ങൾ അരങ്ങേറിയത്. തന്നെ പ്രസംഗിക്കാൻ വിളിക്കുന്ന ജില്ലാ നേതാവ് പ്രമോദ് കക്കട്ടിലിനെ ഷാഫി പറമ്പിൽ തടയാൻ ശ്രമിക്കുന്നതിൻ്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പത്ത് മണിക്കാണ് കുറ്റ്യാടിയിലെ സ്വീകരണപരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ 11.30ഓടെയാണ് പരിപാടി ആരംഭിച്ചത്. നിശ്ചയിച്ച സമയത്തും പരിപാടി തുടങ്ങാൻ വൈകിയതിനാൽ വേദിയിലുള്ള മറ്റ് നേതാക്കളൊന്നും പ്രസംഗിക്കേണ്ടതില്ലെന്ന് നേതൃത്വം തീരുമാനിക്കുകയായിരുന്നു.

വേദിയിലെത്തിയതോടെ പ്രതിപക്ഷ നേതാവിൻ്റെ പ്രസംഗം ആരംഭിച്ചു. പിന്നാലെ ഷാഫി പറമ്പിൽ സംസാരിക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടു. ഇതോടെ പ്രമോദ് കക്കട്ടിൽ ഷാഫിയെ ക്ഷണിക്കാൻ മൈക്കിന് മുന്നിലെത്തി. എന്നാൽ താനിപ്പോൾ പ്രസംഗിക്കുന്നില്ലെന്ന് പറഞ്ഞ് ഷാഫി ഒഴിഞ്ഞ് മാറുകയും ചെയ്തു. വടകരയിലെ സ്വീകരണപരിപാടിയിൽ സംസാരിക്കേണ്ടതിനാലും, സമയക്കുറവുള്ളതും കൊണ്ടുമാണ് സംസാരിക്കാതെ ഇരുന്നത് എന്നായിരുന്നു ഷാഫിയുടെ പ്രതികരണം.

SCROLL FOR NEXT