തിരുവനന്തപുരം: വയനാട് തുരങ്കപാതയിൽ നിന്നും യുഡിഎഫ് സർക്കാർ പിന്നോട്ടെന്ന സൂചന നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. തുടർപ്രവർത്തനം അപകടത്തിന്റെ വിശദമായ പഠനത്തിന് ശേഷമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പദ്ധതിയുടെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് പ്രതിപക്ഷത്തിരുന്നപ്പോൾ തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും വിശദീകരിച്ചു.
നിർമാണ സ്ഥലത്തുണ്ടായ ദുരന്തത്തിൽ സർക്കാർ ഇരട്ട അന്വേഷണവും പ്രഖ്യാപിച്ചു. സാങ്കേതിക നിയമ പരിശോധനയും പാരിസ്ഥിതി അനുമതി നൽകിയപ്പോഴുള്ള നിബന്ധനകൾ കമ്പനി പാലിച്ചോ എന്നതിലുള്ള പരിശോധനയും നടത്തുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ആശ്വാസ സഹായം നൽകും. സാങ്കേതിക നിയമ പരിശോധന നടത്തും. പാരിസ്ഥിതിക അനുമതി ലഭിച്ച വേളയിൽ കേന്ദ്രം നൽകിയ നിർദേശങ്ങളും നിബന്ധനകളും പാലിച്ചാണോ കരാർ കമ്പനി പണി നടത്തിയതെന്നതിൽ പരിശോധന നടത്തും. ഈ രണ്ട് അന്വേഷണങ്ങൾക്കും ശേഷം മാത്രമേ തുരങ്കപാത നിർമാണം പുനരാരംഭിക്കുവെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ദുരന്തം ഒഴിവാക്കുന്നതിന് കമ്പനിക്കും, ജില്ലാ ഭരണകൂടത്തിനും വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ. ദുരന്തത്തിന്റെ കാരണം സംബന്ധിച്ച് പരസ്പരം പഴി ചാരി ഉത്തരവാദിത്തത്തിൽ നിന്നൊഴിയാനാണ് കമ്പനിയുടെയും സർക്കാരിന്റെയും നീക്കം. പ്രകൃതി ദുരന്തമാണുണ്ടായതെന്നും കമ്പനിക്ക് വീഴ്ചയില്ലെന്നുമാണ് ജനറൽ മാനേജർ വ്യക്തമാക്കിയത്. മണ്ണുനീക്കത്തിന് നോട്ടീസ് നൽകിയിരുന്നെന്ന് ജില്ലാ ഭരണകൂടവും ആവർത്തിക്കുന്നുണ്ട്.
എന്നാൽ ദുരന്തത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. മുഖ്യമന്ത്രി നിർദേശം നൽകിയിട്ടും മണ്ണ് മാറ്റിയില്ലെങ്കിൽ ആരാണ് പരിശോധിക്കേണ്ടതെന്നും, സമ്മർദം ചെലുത്തി ലഭിക്കുന്ന മുഖ്യമന്ത്രി കസേരപോലെയല്ല പാരിസ്ഥിതിക അനുമതിയും മുഹമ്മദ് റിയാസ് എംഎൽഎ വിമർശിച്ചു. തർക്കത്തിനും പഴിചാരാളിനുമുള്ള സമയമില്ലെന്ന് പറഞ്ഞ രക്ഷാപ്രവർത്തനത്തിന് ചുമതലകൂടിയുള്ള മന്ത്രി എ.പി. അനിൽകുമാർ, അറിയിക്കേണ്ടതെല്ലാം കമ്പനിയെ അറിയിച്ചെന്നും, പരിശോധന റിപ്പോർട്ടനുസരിച്ച് നടപടിയെന്നും ന്യൂസ് മലയാളം ലീഡേഴ്‌സ് മോർണിംഗിൽ പ്രതികരിച്ചു.
അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് വൈകിട്ടതോടെ ജന്മനാട്ടിലെത്തിക്കും. ഇതിനായി എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കിയെന്നും മന്ത്രി വ്യക്തമാക്കി. ദുരന്തഭൂമിയിൽ നാല് സോണുകളായി തിരിച്ച് രക്ഷാപ്രവർത്തനം തുടരുകയാണ്. കള്ളാടി മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് ജില്ലാതല കൺട്രോൾ റൂം തുറന്നിട്ടുണ്ട്.