വി.ഡി. സതീശൻ  Source: News Malayalam 24x7
KERALA

ഒരാൾ നാളെ കൊള്ളക്കാരൻ ആണെന്ന് തെളിഞ്ഞാൽ അയാളുടെ കൂടെ ചിത്രം എടുത്തവർ എല്ലാവരും കൊള്ളക്കാർ ആകുമോ: വി.ഡി. സതീശൻ

മുഖ്യമന്ത്രിക്ക് സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും, എല്ലാവരെയും സംരക്ഷിച്ചപ്പോഴാണ് മുഖ്യമന്ത്രി ഉൾപ്പെട്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഒരാൾ നാളെ കൊള്ളക്കാരൻ ആണെന്ന് തെളിഞ്ഞാൽ അയാളുടെ കൂടെ ചിത്രം എടുത്തവർ എല്ലാവരും കൊള്ളക്കാർ ആകുമോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശബരിമല സ്വർണക്കൊള്ളയിൽ മന്ത്രിയുടെ രാജിയാണ് ആവശ്യം. വി.എൻ. വാസവൻ രാജി വയ്ക്കണം. ദേവസ്വം ബോർഡ് പ്രസിഡൻ്റിനെ ചവിട്ടി പുറത്താക്കണം എന്നൊരു ആവശ്യം കൂടി ഉണ്ടായിരുന്നു എന്നും വി.ഡി. സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിക്ക് സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ല. ഇവരെ എല്ലാവരെയും സംരക്ഷിച്ചപ്പോഴാണ് മുഖ്യമന്ത്രി ഉൾപ്പെട്ടത്. മുഖ്യമന്ത്രി കുറ്റക്കാരെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും സതീശൻ പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിന് മേലുള്ള സമ്മർദം ഒഴിവാക്കണം. സമനില തെറ്റിയവരെ പോലെയാണ് രണ്ടു മന്ത്രിമാർ ഇന്ന് സഭയിൽ സംസാരിച്ചതെന്നും സതീശൻ വിമർശിച്ചു.

2019 സ്വർണക്കൊള്ള നടന്നിട്ടുണ്ട് എന്നറിഞ്ഞിട്ടും, 2024ൽ വീണ്ടും സ്വർണം കൊടുത്തയച്ചു. 2025ൽ ഒരു കൃത്രിമ അർജൻസി ഉണ്ടാക്കിയെന്നാണ് കോടതി പറഞ്ഞതെന്നും സതീശൻ ചൂണ്ടിക്കാട്ടി. ശബരിസ്വർണക്കൊള്ളയിൽ മൂന്ന് സിപിഐഎം നേതാക്കൾ ജയിലിലാണ്. ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ കഴിയാത്തവരാണ് സിപിഐഎം നേതാക്കൾ. അവർ കൂടുതൽ ആളുകളുടെ പേരുകൾ പറയും എന്ന ഭയംകൊണ്ടാണ് നടപടി എടുക്കാത്തത്. ഉത്തരവാദികളായവർ ഇപ്പോഴും ക്യൂ നിൽക്കുന്നു എന്നും സതീശൻ പറഞ്ഞു.

സഭയിൽ ഇന്ന് ഭരണപക്ഷമാണ് ബഹളമുണ്ടാക്കിയത്. ആദ്യമായിട്ട് ബഹളം ഉണ്ടാക്കി ഭരണപക്ഷം പുറത്തേക്ക് ഇറങ്ങി. പ്രതിപക്ഷം ചെയ്യേണ്ടതുപോലെ ഭരണപക്ഷം ചെയ്യുന്നു. ഇനിയുള്ള അഞ്ചുവർഷത്തേക്കുള്ള റിഹേഴ്സൽ ചെയ്തു നോക്കിയതാകാം എന്നും സതീശൻ പരിഹസിച്ചു.

സഭാ നടപടികൾ സ്തംഭിപ്പിച്ച് സമരം ചെയ്യുന്നത് ആദ്യമായിട്ടാണോ എന്നും, സ്പീക്കർ പഴയ ചരിത്രങ്ങൾ എടുത്തു നോക്കണം, നിയമസഭ തല്ലിപ്പൊളിച്ചത് നോട്ടീസ് കൊടുത്തിട്ടാണോ എന്നും സതീശൻ ചോദിച്ചു. നിയമസഭയിൽ ഭരണപക്ഷം ചർച്ചയ്ക്ക് അവസരം തരാറില്ല. സഭ തല്ലിപ്പൊളിച്ചവർ സഭയിലെ ജനാധിപത്യം ഞങ്ങളെ പഠിപ്പിക്കേണ്ട. പ്രതിപക്ഷം എങ്ങനെ ആവണം എന്ന ശിവൻകുട്ടിയുടെ ക്ലാസ് ഞങ്ങൾക്ക് വേണ്ട എന്നും സതീശൻ പറഞ്ഞു.

SCROLL FOR NEXT