പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിഷയം സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. ദേവസ്വം മന്ത്രിയും പ്രസിഡൻ്റും ഉടൻ രാജി വയ്ക്കണമെന്നും ഇതൊരു കൂട്ടുകച്ചവടമാണ് എന്നും സതീശൻ പറഞ്ഞു.
അയപ്പവിഗ്രഹം അടിച്ച് മാറ്റാതിരുന്നത് ഭാഗ്യമെന്ന് പറഞ്ഞ സതീശൻ, ഉണ്ണികൃഷ്ണൻ പോറ്റിക്ക് രാഷ്‌ട്രീയ പിന്തുണ കിട്ടിയിട്ടുണ്ട് എന്നും ആരോപിച്ചു. ശബരിമലയിൽ 1998ൽ വിജയ്‌മല്യ നൽകിയ സ്വർണം എത്ര ബാക്കി ഉണ്ടെന്ന് സർക്കാർ വ്യക്തമാക്കണം. 40ഓളം ദിവസം ശബരിമലയിലെ വസ്തുകൾ എവിടെയായിരുന്നുവെന്നും, ഇത് സ്വർണം അടിച്ച് മാറ്റാനുള്ള പ്ലാനായിരുന്നോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
സ്വര്‍ണപ്പാളി വിവാദത്തിന് പിന്നാലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഇടപാടുകള്‍ ദേവസ്വം ബോര്‍ഡ് അവസാനിപ്പിച്ചു. പോറ്റി മുഖേനയുള്ള വാറൻ്റി ദേവസ്വം വേണ്ടെന്നു വച്ചു. ഇനി സ്വന്തം നിലയില്‍ നേരിട്ട് ഇടപാടുകള്‍ നടത്തും.
2019ല്‍ ചെന്നൈയില്‍ സ്വര്‍ണം പൂശിയ ശേഷം പോറ്റിയുടെ പേരിലാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് വാറൻ്റി എഴുതിയത്. 40 വര്‍ഷത്തേക്കായിരുന്നു വാറൻ്റി. പോറ്റിയുടെ തട്ടിപ്പ് പുറത്ത് വന്നതോടെയാണ് ഇത് ഉപേക്ഷിക്കാന്‍ തീരുമാനമായത്. ഇതുവഴി 18 ലക്ഷം രൂപ ബോര്‍ഡിന് നഷ്ടം വരും.