നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിത്വം നിഷേധിച്ചതിൽ കടുത്ത അതൃപ്തി വ്യക്തമാക്കി സണ്ണി എം.കപിക്കാട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സീറ്റ് വാഗ്ദാനം ചെയ്തിട്ടും നൽകിയില്ലെന്നും സ്ഥാനാർഥി ചർച്ചകൾ അങ്ങോട്ട് പോയി ഉറപ്പിച്ചതല്ലെന്നും സണ്ണി എം.കപിക്കാട് ആരോപിച്ചു.
പതിനെട്ടോളം സംഘടനകളുടെ സാന്നിധ്യത്തിൽ വൈക്കത്ത് താൻ സ്ഥാനാർഥിയാകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചതാണ്. എന്തുകൊണ്ട് അത് പാലിക്കപ്പെടാതിരുന്നു എന്നത് വിശദീകരിക്കേണ്ടത് വി.ഡി. സതീശനാണ്. ദൃശ്യമാധ്യമങ്ങളിൽ ഉൾപ്പെടെ വന്നപ്പോഴും കോൺഗ്രസ് നേതൃത്വം നിഷേധിച്ചില്ല. തൻ്റെ സ്ഥാനാർഥിത്വം നിഷേധിച്ചതിന് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്നും സണ്ണി എം.കപിക്കാട് കുറ്റപ്പെടുത്തി.
പ്രാദേശിക നേതൃത്വത്തിൻ്റെ എതിർപ്പ് പരിഗണിച്ചാണ് സ്ഥാനാർഥിത്വം നിഷേധിച്ചതെങ്കിൽ 140 മണ്ഡലത്തിലും യുഡിഎഫിന് സ്ഥാനാർഥിയെ നിർത്താൻ പറ്റാതെ വരും.ഗാന്ധി വിരുദ്ധൻ ആണെന്നാണ് പ്രചരിപ്പിച്ചത്. ഗാന്ധി വിമാർശനത്തിന് അതീതനല്ല. നെഹ്‌റുവും അംബേദ്ക്കറും വിമർശിച്ചിട്ടുണ്ടെന്നും കപിക്കാട് ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് മാത്രമേ വി.ഡി. സതീശനോട് സംസാരിച്ചിട്ടുള്ളു.വേറൊരു നേതാവുമായി ഔദ്യോഗികമായി സംസാരിച്ചിട്ടില്ല. എല്ലാ നേതാക്കളെയും കണ്ടു നേടിയെടുക്കേണ്ട ഒന്നാണ് സ്ഥാനാർഥിത്വം എന്ന് വിചാരിക്കുന്നില്ല. ഒരു സമുദായം നടത്തുന്ന സമരത്തിൻ്റെ അംഗീകാരം ആയി മാത്രമേ സ്ഥാനാർഥിത്വത്തെ കണ്ടിരുന്നുള്ളൂവെന്നും കപിക്കാട് വ്യക്തമാക്കി.