കൊല്ലം: വയനാട് ദുരിതബാധിതർക്കുള്ള ടൗൺഷിപ്പിൻ്റെ ഒന്നാംഘട്ട ഉദ്ഘാടന ചടങ്ങിനിടെ ടി. സിദ്ധിഖ് എംഎൽഎയ്ക്ക് നേരെ ഉണ്ടായ കൂവലിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എംഎൽഎയെ കൂവി അധിക്ഷേപിച്ചപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും മിണ്ടാതിരുന്നു. കണിച്ചത് തികഞ്ഞ മര്യാദകേടാണെന്നും ദുരിതബാധിതർക്ക് സിദ്ധിഖ് നൽകിയ സഹായങ്ങൾ നിരവധിയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
സിപിഎം കൊണ്ടുവന്ന ആളുകളാണ് സദസിലിരിക്കുന്നതെങ്കിൽ കൂക്കിവിളിക്കില്ലേ എന്നും സ്ഥലം എംഎൽഎയെ ക്ഷണിച്ചുവരുത്തിയിട്ട് പാർട്ടിക്കാരെക്കൊണ്ട് കൂക്കിവിളിപ്പിക്കുന്നത് മര്യാദ കേടാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസവും പ്രതികരിച്ചിരുന്നു. താനടക്കമുള്ള എംഎൽഎമാർ ടൗൺഷിപ്പിനായി പണം നൽകിയിട്ടുണ്ട്. അതിന്റെ ഉദ്ഘാടന പരിപാടിയിൽ അവിടുത്തെ എംഎൽഎ അധിക്ഷേപിക്കുക എന്നത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രിയാണിതിന് മാപ്പ് പറയേണ്ടതെന്നും വിഡി സതീശൻ പറഞ്ഞിരുന്നു.
ഉദ്ഘാടന ചടങ്ങ് സർക്കാർ വേദി രാഷ്ട്രീയ വേദിയാക്കി മാറ്റിയെന്ന് ടി. സിദ്ധിഖും ന്യൂസ് മലയാളം ലീഡേർസ് മോണിങ്ങിൽ പറഞ്ഞു. ദുരന്തബാധിതരെ ചേർത്തുനിർത്തിയ താൻ കൂകിവിളിക്കലിന് അർഹനല്ല. ഉണ്ടായ സങ്കടം മന്ത്രി കെ. രാജനെ അറിയിച്ചു. വേദിയിൽ ഉള്ളവർ ആരെങ്കിലും അരുത് എന്ന് പറഞ്ഞിരുന്നെങ്കിൽ കൂവൽ നിൽക്കുമായിരുന്നു. എന്നാൽ ഒരാളും തയ്യാറായില്ല. ഇതിന് മുമ്പ് നടന്ന നൂറുകണക്കിന് യോഗങ്ങളിൽ ഒരു അപശബ്ദം പോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.