തിരുവനന്തപുരം: നയപ്രഖ്യാപനത്തിന് പിന്നാലെ ഗവണർ രാജേന്ദ്ര അർലേക്കറെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നയപ്രഖ്യാപനത്തിലെ ഭാഗങ്ങൾ ഒഴിവാക്കാനോ കൂട്ടിച്ചേർക്കാനോ പറ്റുന്നതല്ല. ഗവർണർ ഇല്ലാത്ത അധികാരം പ്രയോഗിച്ചു എന്നും സതീശൻ പറഞ്ഞു. തെറ്റായ അവകാശവാദങ്ങളും, അർധസത്യങ്ങളും കുത്തി നിറച്ച് സർക്കാർ ഗവർണറെ കൊണ്ട് പ്രസംഗിപ്പിച്ചുള്ള ഒരു തെറ്റായ ഡോക്യുമെൻ്റാണ് നയപ്രഖ്യാപനപ്രസംഗം. ഗവൺമെൻ്റിൻ്റെ പരാജയം, നയപ്രഖ്യാപന വരികൾക്കിടയിൽ മുഴച്ചുനിൽക്കുന്നു എന്നും സതീശൻ വ്യക്തമാക്കി.
"സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന് തുറന്നുസമ്മതിക്കുന്നതാണ് നയപ്രഖ്യാപനം. കേന്ദ്രത്തിൽ നിന്ന് 53000 കോടി ലഭിക്കാനുണ്ടെന്ന് പറഞ്ഞുനടന്ന സർക്കാർ. ആ കാര്യങ്ങളൊന്നും ഇതിൽ പറയുന്നില്ല. സർക്കാർ ഉയർത്തി പിടിക്കുന്ന ജനാധിപത്യ മതേതര മൂല്യങ്ങളെ കുറിച്ചും ഇതിൽ പരാമർശം ഉണ്ട്.
ഈ സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ഇല്ലാത്ത തരത്തിൽ മന്ത്രി സജി ചെറിയാൻ ഏറ്റവും വലി വർഗീയവാദം ഉയർത്തി, അദ്ദേഹത്തെ മന്ത്രിസഭയിൽ ഇരുത്തി കൊണ്ടാണ് ഗവൺമെൻ്റ് മതേതര മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നു എന്ന അവകാശവാദം ഉന്നയിക്കുന്നത്"; വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. അതിദാരിദ്ര്യ മുക്തമായ കേരളം എന്ന പച്ചക്കള്ളം വീണ്ടും ഉയർത്തിപ്പിടിക്കുന്നു. ഇത് കേരളത്തിലെ പാവങ്ങളോടുള്ള അനീതിയാണ്. അതിന് ശേഷവും വീടും ഭക്ഷണവും ഇല്ലാത്ത നിരവധി പേരുടെ കഥനകഥകളാണ് പുറത്തുവരുന്നതെന്നും സതീശൻ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയ്ക്ക് പുരാവസ്തു കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കോടതി തന്നെ പറയുന്നു. പ്രതിപക്ഷ ആരോപണത്തിന് അടിവരയിടുന്നതാണ് ഹൈക്കോടതി വിധി. എസ്ഐടി അന്വേഷണം നന്നായി നടത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. വാജി വാഹനം തന്ത്രിക്ക് കൈമാറിയത് ആചാരവിധിപ്രകാരമെന്ന റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ചതാണ്. സ്വർണക്കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ കാര്യം ഉയർത്തിയത് എന്നും സതീശൻ പറഞ്ഞു.
മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവന സിപിഐഎമ്മിൻ്റെ യഥാർഥ മുഖം തുറന്നുകാണിക്കുന്നു. സാമുദായിക നേതാക്കൾക്ക് തന്നെ വിമർശിക്കാം. എന്തെന്നാൽ താൻ വിമർശനത്തിന് അതീതനല്ല. എന്നാൽ അവർ വർഗീയത പറഞ്ഞാൽ എതിർക്കും. ആര് ഒന്നിക്കുന്നതിലും ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ലെന്നും സതീശൻ വ്യക്തമാക്കി.
പ്രസംഗത്തിൽ ചില കാര്യങ്ങൾ ഗവർണർ വിട്ടു കളഞ്ഞെന്ന മുഖ്യമന്ത്രിയുടെ വാദം ഇലക്ഷൻ സ്പോൺസേർഡ് ഡ്രാമയാണെന്ന് കെ.സി. വേണുഗോപാൽ പ്രതികരിച്ചു. ആരിഫ് മുഹമ്മദ് ഖാൻ്റെ കാലത്ത് ഇതിനെക്കാൾ വലിയ വെട്ടൽ നടന്നപ്പോൾ മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ല. ഇന്ന് ഗവർണർക്കെതിരെ മുഖ്യമന്ത്രി പറയുന്നത് അന്തർധാരയുടെ ഭാഗമാണ് എന്നും വേണുഗോപാൽ പറഞ്ഞു. മുൻപ് വെട്ടിയപ്പോൾ മിണ്ടാതിരുന്നവർ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇപ്പോൾ പ്രതികരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"സജി ചെറിയാൻ്റെ പ്രസ്താവന സാമൂഹ്യ അന്തരീക്ഷത്തെ തകർക്കുന്ന വിധത്തിൽ വൈകൃതം നിറഞ്ഞതാണ്. മത തീവ്രവാദികൾ പോലും പറയാൻ മടിക്കുന്ന കാര്യങ്ങളാണ് സജി ചെറിയാൻ പറഞ്ഞത്. സജി ചെറിയാൻ മന്ത്രി പദത്തിൽ തുടരാൻ അർഹനല്ല. സജിയെ പുറത്തിക്കാനുള്ള ആർജവം മുഖ്യമന്ത്രി കാണിക്കണം"; കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.