തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവുകളിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യ മന്ത്രി എന്ന നിലയിൽ ചെയ്യേണ്ടതെല്ലാം താൻ ചെയ്തിട്ടുണ്ടെന്നും എന്തിനാണ് യൂത്ത് കോൺഗ്രസ് ആക്രമണമെന്നും മന്ത്രി ചോദിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീചമായ ആക്രമണമാണ് കോൺഗ്രസിന്റെത്. ദയനീയ പരാജയം ഉണ്ടാകുമെന്ന ഭയത്തിലാണത്. വി.ഡി. സതീശന്റെ നിർദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്നും വീണാ ജോർജ് ആരോപിച്ചു. എന്ത് ചികിത്സാ പിഴവായാലും സർക്കാർ അംഗീകരിക്കില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
സ്വകാര്യ ആശുപത്രികളിലെ പിഴവിൽ പ്രതിഷേധവുമായി കോൺഗ്രസിനെയും യൂത്ത് കോൺഗ്രസിനെയും കണ്ടില്ല. ആശുപത്രി മേഖലയിലെ കുത്തകകളെ സംരക്ഷിക്കാനാണ് ഇതുവഴി കോൺഗ്രസ് ശ്രമിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സാ പിഴവ് നടക്കുന്നുണ്ട്. അതിൽ ആർക്കും അപ്പോൾ ശബ്ദം ഉയർത്താൻ ഇല്ല. തെരഞ്ഞെടുപ്പ് കാലത്തുള്ള കോൺഗ്രസിന്റെ ഹീനമായ ശ്രമങ്ങളാണ് നടക്കുന്നത്. സർക്കാർ സംവിധാനം അപ്പാടെ തകർച്ചയിൽ ആണെന്ന് കാണിക്കാനുള്ള ശ്രമമാണിത്.
കേരളത്തിലെ സർക്കാർ ആശുപത്രികളുടെ നിലവാരം ഉയർന്നു. ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ നടക്കുന്ന രീതിയിൽ ജില്ലാ ജനറൽ ആശുപത്രികൾ മാറി. തെറ്റ് ചെയ്തവർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകും. സാധ്യമായ മുഴുവൻ നടപടികളും സ്വീകരിച്ചിരിക്കും. ചികിത്സാ പിഴവിൽ സ്വീകരിക്കേണ്ട നടപടികളെല്ലാം സർക്കാർ സ്വീകരിക്കും. വിനാശകാലെ വിപരീത ബുദ്ധിയാണ് കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും. കേരളത്തിലെ ജനങ്ങൾ കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും റീത്ത് വയ്ക്കും, വീണാ ജോർജ്.