പാലക്കാട് ജില്ലയിൽ നിപ ബാധിച്ച യുവതിയുടെ നില ഗുരുതരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗിക്ക് പ്രോട്ടോക്കോൾ പ്രകാരമുള്ള മോണോക്ലോണൽ ആന്റിബോഡി നൽകിയിട്ടുണ്ട്. ആദ്യ ഡോസ് കഴിഞ്ഞദിവസം നൽകിയിരുന്നു. രണ്ടാമത്തെ ഡോസാണ് ഇന്ന് നൽകുന്നത്. രോഗിയുടെ സമ്പർക്ക പട്ടികയിൽ നിലവിൽ 173 പേരാണ് ഉള്ളത്. ഇതിൽ 100 പേർ പ്രൈമറി കോൺടാക്ടിലുള്ളവരാണ്. അതിൽ 52 പേര് ഹൈ റിസ്ക് കോൺടാക്ടിലും, 48 പേർ ലോ റിസ്ക് കോൺടാക്ടിലുള്ളവരാണെന്നും നിപ അവലോകന യോഗത്തിനു ശേഷം ആരോഗ്യമന്ത്രി വ്യക്തമാക്കി.
കേസിൽ ആദ്യം പരിശോധിച്ച അഞ്ച് സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. ഇനി നാല് സാമ്പിളുകളുടെ ഫലമാണ് ലഭിക്കാനുള്ളത്. മഞ്ചേരി മെഡിക്കൽ കോളേജിലാണ് ഈ സാമ്പിളുകൾ പരിശോധിക്കുന്നത്. ഇതിൻ്റെ ഫലം ഇന്ന് ഉച്ചയോടെ അറിയുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പാലക്കാട് മെഡിക്കൽ കോളേജിലും മഞ്ചേരി മെഡിക്കൽ കോളേജിലുമായ് 12 പേരാണ് ഐസൊലേഷനിലുള്ളത്. നിപ ബാധിച്ച യുവതിയുടെ മകനും യുവതിയോടൊപ്പം കോഴിക്കോട് മെഡിക്കൽ കോളേജിൽ ഐസൊലേഷനിലാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
വ്യാപനം ഉണ്ടായോ എന്നറിയാൻ ഈ ദിവസങ്ങളിലെ പരിശോധന ഫലങ്ങൾ നിർണായകമാണ്. മണ്ണാർക്കാട് ക്ലിനിക്കിലേക്ക് മറ്റൊരു സംസ്ഥാനത്തിൽ നിന്ന് വന്നയാളെ ഇനിയും കണ്ടെത്താനുണ്ട്. ഇയാളെ പോലീസ് ലൊക്കേറ്റ് ചെയ്തിട്ടുണ്ട്. ആശങ്കളുടെ ആവിശ്യമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പാലക്കാടും മലപ്പുറത്തും ഉണ്ടായ നിപ കേസുകൾ തമ്മിൽ ബന്ധമില്ല. വ്യാജ പ്രചരണം നടത്തരുത്. ചില വ്യാജ പ്രചരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിനെതിരെ കേസ് എടുക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.