ആലപ്പുഴ: അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരനെതിരെയും മൈക്രോഫിനാൻസ് തട്ടിപ്പ് കേസിനിടെ ജീവനൊടുക്കിയ എസ്എൻഡിപി മുൻ യൂണിയൻ സെക്രട്ടറി കെ.കെ. മഹേശതിരെയും കടുത്ത അധിക്ഷേപങ്ങളുമായി വെള്ളാപ്പള്ളി നടേശൻ. മഹേശൻ കാൽ കാശിന് വില ഇല്ലാത്തവനാണെന്നും വി.എം. സുധീരൻ പണ്ടും ഇപ്പോഴും തനിക്ക് പണി വയ്ക്കാൻ നടക്കുന്നയാളെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
"സുധീരൻ കട്ടപ്പുറത്തിരുന്ന ഓടാത്ത വണ്ടിയാണ്. പണ്ടുമുതലേ സുധീരൻ എന്നെ വ്യക്തിപരമായി വേട്ടയാടാൻ നോക്കുന്നുണ്ട്. പലവട്ടം നോക്കിയിട്ടും എനിക്കെതിരെ ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. മുൻപ് സുധീരനെ ആലപ്പുഴയിൽ നിന്നും രാഷ്ട്രീയമായി കെട്ടുകെട്ടിച്ചതിന് പിന്നിൽ ഞാനുമുണ്ട്. ഞാൻ പറയുന്നത് എപ്പോഴും ഉള്ള കാര്യങ്ങൾ മാത്രമാണ്'', വെള്ളാപ്പള്ളി നടേശൻ്റെ വാക്കുകൾ.
എസ്എൻഡിപി യോഗത്തെയും തന്നെയും വലിയ പ്രതിസന്ധിയിലാക്കി മുൻപ് ആത്മഹത്യ ചെയ്ത യൂണിയൻ ഭാരവാഹി കെകെ. മഹേശനെതിരെയും കടുത്ത രീതിയിലാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്. മഹേശൻ കാൽക്കാശിന് പോലും വിലയില്ലാത്തവനാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. മൈക്രോഫിനാൻസ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഉയർന്ന കേസുകളിൽ ഭയമില്ലെന്നും തെറ്റുകാരനാണെങ്കിൽ എന്ത് ശിക്ഷ നൽകിയാലും നേരിടാൻ തയ്യാറാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.