ഗണേഷ് കുമാർ വിഷയത്തിൽ മന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. വിഷയം ഗവൺമെൻ്റിൻ്റെ പ്രതിച്ഛായ തകർത്തുവെന്നും മന്ത്രിസഭയിലെ പുഴുക്കുത്താണ് കെ.ബി.ഗണേഷ് കുമാറെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. ഒരു മന്ത്രി ആവുമ്പോൾ എങ്കിലും ഒരു നിലയും വിലയും നോക്കണം. മന്ത്രി അല്ലെങ്കിൽ പോലും ഇതൊന്നും ഭാരതീയ സംസ്ക്കാരത്തിന് ചേർന്നതല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
" ഞാൻ വളരെ നാളുകൾക്കു മുന്നേ ഗണേശനെ കുറിച്ചു പറഞ്ഞിട്ടുണ്ട്. അതു ആവർത്തിക്കുന്നില്ല. വാക്കിലും പ്രവർത്തിയിലും ധാർഷ്ട്യവും മാടമ്പിത്തരവുമാണ്. 5000 പ്രണയിനികൾ ഉണ്ടെന്ന് തലക്ക് വെളിവുള്ളവർ പറയുമോ? പരാതി ഇല്ലാത്തതു കൊണ്ട് പ്രശ്നം ഇല്ലാതാവുന്നില്ലല്ലോ. രാജി വേണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ. ജനങ്ങൾക്ക് തൃപ്തികരമായ ഒരു തീരുമാനം മുഖ്യമന്ത്രി എടുക്കണം. പത്മ കഫേ അഴിമതിയിൽ എൻഎസ്എസ് യുണിയൻ പിരിച്ചു വിടാത്തത് സുകുമാരൻ നായരുടെ കാലിൽ പിടിച്ചിട്ടാണ്"
കെ.സുധാകരനെ സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം ആലപ്പുഴയിലെ പ്രധാനപ്പെട്ട നേതാവാണെന്നും ഐസകിന് ഇടം കൊടുത്തപ്പോൾ സുധാകരന് ഇടം കൊടുക്കാത്തതിൽ അദ്ദേഹത്തിന് പരിഭവം ഉണ്ടെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. സുധാകരനെ പാർട്ടി ഒഴിവാക്കാതെ ഒപ്പം നിർത്തുന്നത് നന്നായിരിക്കും. യുഡിഎഫിലേക്ക് പോയാൽ സുധാകരൻ്റെ പ്രതിച്ഛായ ഇല്ലാതാവുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.