KERALA

സുകുമാരൻ നായർ നിഷ്കളങ്കൻ, എൻഎസ്എസിന്റെ പിൻവാങ്ങലിന് കാരണം രാഷ്ട്രീയ സ്വാധീനം; പത്മഭൂഷൺ സ്വീകരിക്കും: വെള്ളാപ്പള്ളി

എൻഎസ്എസിൻ്റെ തീരുമാനത്തിൽ വിഷമവും ദുഖവുമില്ലെന്നും സുകുമാരൻ നായരെയോ എൻഎസ്എസിനെയോ തള്ളി പറയില്ലെന്നും വെള്ളാപ്പള്ളി

Author : ലിൻ്റു ഗീത

ആലപ്പുഴ: എൻഎസ്എസ്-എസ്എൻഡിപി ഐക്യം പൊളിഞ്ഞതിന് പിന്നാലെയുള്ള വിവാദങ്ങളിൽ പ്രതികരിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻഎസ്എസിന്റെ പിൻവാങ്ങലിന് കാരണം രാഷ്ട്രീയ സ്വാധീനമാണെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. ഐക്യം പ്രഖ്യാപിച്ച ഉടൻ ആദരണീയനായ സുകുമാരൻ നായർ പിന്തുണച്ചു. തുഷാറിനെ മകനെ പോലെ സ്നേഹിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. തനിക്ക് കരുത്ത് നൽകിയ മഹാനായ സുകുമാരൻ നായർ നിഷ്കളങ്കനാണ്. ആദ്യം പറഞ്ഞത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമാണ്. പിന്നെ വന്നത് ഡയറക്ടർ ബോർ ബോർഡിന്റെ അഭിപ്രായം. അത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. എൻഎസ്എസിൻ്റെ തീരുമാനത്തിൽ വിഷമവും ദുഖവുമില്ലെന്നും സുകുമാരൻ നായരെയോ എൻഎസ്എസിനെയോ തള്ളി പറയില്ലെന്നും തമ്മിൽ തല്ലിക്കാൻ നോക്കുന്നത് മാധ്യമങ്ങളാണെന്നും വെള്ളാപ്പള്ളി നടേശൻ പറ‍ഞ്ഞു.

നായൻമാർ സഹോദരൻമാരെ പോലെയാണ്. എല്ലാവരും ഹിന്ദുക്കളാണ്. വിശ്വാസവും ചോരയും ഒന്നാണ്. ഇന്നല്ലെങ്കിൽ നാളെ ഐക്യമുണ്ടാകും. വിഭാഗീയത ലോകാവസാനം വരെ നിൽക്കില്ല. പ്രതിസന്ധി ഘട്ടത്തിൽ സുകുമാരൻ നായർ നൽകിയ പിന്തുണ എന്നും ഓർമിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. നായർ ഈഴവ ഐക്യം മാത്രമല്ല. നായാടി മുതൽ നസ്രാണിവരെ എന്നാണ് പറഞ്ഞത്. ഇതിൽ ആർക്കും പങ്കുചേരാം. ഐക്യത്തിന് പിന്നിൽ ഒരു അജണ്ടയുണ്ടയുമില്ല. എതിർപ്പ് ലീഗിനോട് മാത്രമാണ്. മുസ്ലിം സമുദായത്തോട് അല്ല. ലീഗിനെതിരെ പറഞ്ഞതിൽ എല്ലാം ഉറച്ചു നിൽക്കുന്നുവെന്നും സംവാദത്തിന് തയാറാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

പത്മഭൂഷൺ ലഭിച്ചതിലും അദ്ദേഹം പ്രതികരിച്ചു. സംഘടനാ പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമാണ് പത്മഭൂഷൺ. വെള്ളാപ്പള്ളിയുടെ മാത്രം കഴിവല്ല ഇതൊന്നും. സീറോയായ വെള്ളാപ്പള്ളിയെ ഹീറോയാക്കിയത് എസ്എൻഡിപിയാണ്. തുറന്ന പുസ്തകമാണ് എസ്എൻഡിപി യോ​ഗം. ഹിന്ദുക്കളുടെ ഐക്യമാണ് അതിൻ്റെ ലക്ഷ്യം. സമുദായത്തിനാണ് പുരസ്ക്കാരം ലഭിച്ചതെന്നും അത് ഗുരുദേവന് സമർപ്പിക്കുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു. പുരസ്കാരം സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

SCROLL FOR NEXT