ഡൽഹി: ശബരിമല യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും യുവതികൾക്ക് പ്രവേശനം അനുവദിച്ചാൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആരാധന സ്വഭാവം മാറുമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. വിശ്വാസ വിഷയങ്ങളിൽ കോടതികൾ ഇടപെടരുതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. കേന്ദ്രത്തിനായി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വാദങ്ങൾ എഴുതി നൽകിയത്.
ഭരണഘടനാ ബെഞ്ചിന് മുൻപാകെ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിന് തൊട്ടു മുൻപാണ് കേന്ദ്രം നിലപാട് സുപ്രീം കോടതിയിൽ അറിയിച്ചത്. നേരത്തെയും ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കരുത് എന്നായിരുന്നു കേന്ദ്രത്തിൻ്റെ നിലപാട്. ആ നിലപാട് തന്നെയാണ് ഇപ്പോഴും ആവർത്തിച്ചത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. ഒൻപതംഗ ബെഞ്ചിൽ ജസ്റ്റിസ് ബി.വി. നാഗരത്നയാണ് ഏക വനിതാ അംഗം. ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, എ. അമാനുള്ള, ആരവിന്ദ് കുമാർ, എ.ജെ. മസീഹ്, പി.ബി. വരാലെ, ആർ. മഹാദേവൻ, ജോയ്മാല ബാഗ്ചി എന്നിവരും ഭരണഘടന ബെഞ്ചിന്റെ ഭാഗമാകും.