കണ്ണൂർ: തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ അമ്മ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ ഇന്ന് വിധി. തളിപ്പറമ്പ് അഡീ. സെഷൻസ് കോടതിയാണ് വിധി പറയുന്നത്. വിയാനെ കൊലപ്പെടുത്തിയ തയ്യിൽ സ്വദേശി ശരണ്യയും സുഹൃത്ത് വലിയന്നൂരിലെ നിധിനുമാണ് പ്രതികൾ. നിഷ്ഠൂര കൃത്യത്തിന് തുനിഞ്ഞത് ഭർത്താവിനെ കുടുക്കാനാണെന്നാണ് പ്രോസിക്യൂഷൻ വാദം.
2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം. കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുളള മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അകന്നുകഴിഞ്ഞിരുന്ന ഭർത്താവ് പ്രണവിനെ കുടുക്കാനും ശരണ്യ പദ്ധതിയിട്ടു. തയ്യില്‍ കടപ്പുറത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ കാണാതായതോടെ അച്ഛൻ പ്രണവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിനൊടുവില്‍ കുഞ്ഞിന്റെ അമ്മയായ ശരണ്യയുടെ വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയുള്ള കടല്‍ ഭിത്തിയില്‍ നിന്നുമാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്.
കണ്ണൂര്‍ കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് മകനെ കൊന്നതെന്നാണ് ശരണ്യ പൊലീസിന് മൊഴി നൽകിയത്. വിചാരണയ്ക്കിടെ കോഴിക്കോട് വച്ച് ശരണ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപത്താണ് വിഷം കഴിച്ച് ശരണ്യയെ അവശ നിലയില്‍ കണ്ടെത്തിയത്. അതേസമയം, 47 സാക്ഷികളെയാണ് കോസിൽ വിസ്തരിച്ചത്. മാസങ്ങൾ നീണ്ട വിചാരണക്ക് ശേഷമാണ് തളിപ്പറമ്പ് കോടതി വിധി പറയുന്നത്.