തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എം.ആർ. അജിത് കുമാറിന് തിരിച്ചടി. വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് റിപ്പോർട്ട് കോടതി തള്ളി. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് തിരുവനന്തപുരം വിജിലൻസ് കോടതി നേരിട്ട് അന്വേഷിക്കും. അന്വേഷണം ശരിയായ ദിശയിൽ അല്ല നടന്നതെന്നും കോടതി വിമർശിച്ചു. ഈ മാസം 30ന് സാക്ഷികളുടെയും വാദിയുടെയും മൊഴി കോടതി നേരിട്ട് എടുക്കും. സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി പട്ടികയിൽ എം.ആർ. അജിത് കുമാർ ഉൾപ്പെട്ടിരുന്നു. അതിനിടെയിലായിരുന്നു വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത്.
പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിലാണ് അന്വേഷണം നടത്തിയത്. ഫ്ലാറ്റ് മറിച്ചു വിൽക്കൽ, വീട് നിർമാണം എന്നിവയിലാണ് അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയത്. പി.വി. അൻവറിന്റെ മറ്റ് ആരോപണങ്ങൾ അന്വേഷിക്കുകയാണെന്നും വിജിലൻസ് അറിയിച്ചിരുന്നു. അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രിയും അംഗീകരിച്ചിരുന്നു.
തൃശൂർ പൂരം കലക്കൽ, അനധികൃത സ്വത്ത് സമ്പാദനം, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ് അജിത് കുമാർ.
മാധ്യമസ്ഥാപനമായ മറുനാടൻ മലയാളി ഉടമയിൽ നിന്നും കൈക്കൂലി വാങ്ങി കേസ് ഒതുക്കി തീർത്തെന്ന ആരോപണം, സ്വർണകടത്തുമായി ബന്ധപ്പെട്ട പി.വി.അൻവർ എംഎൽഎയുടെ ആരോപണങ്ങൾ, കവടിയാറിലെ വസതിയുമായി ബന്ധപ്പെട്ട വിഷയം, മലപ്പുറം മരംമുറി വിവാദം, മലപ്പുറം എസ്‌പി സുജിത് ദാസുമായി ചേർന്ന് നടത്തിയ അഴിമതിയും അനധികൃത സ്വത്ത് സമ്പാദനവും ഉൾപ്പെടെ അഞ്ച് വിഷയങ്ങളിൽ അജിത് കുമാറിനെതിരെ പ്രത്യേക സംഘത്തിൻ്റെ അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ നിലവിൽ അജിത് കുമാറിനെതിരെ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല.