KERALA

പ്രഖ്യാപിച്ച വീടുകളും സമാഹരിച്ച പണവും എവിടെ? യൂത്ത് കോൺഗ്രസിനോട് ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ

വീട് വച്ച് നൽകി എന്നുകരുതി സംഘടനയുടെ പേര് ചുവരിൽ എഴുതിവയ്ക്കില്ലെന്നും വി.കെ. സനോജ് പറഞ്ഞു.

Author : പ്രിയ പ്രകാശന്‍

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിൽ യൂത്ത് കോൺഗ്രസിനോട് ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ. പ്രഖ്യാപിച്ച വീടുകളും സമാഹരിച്ച പണവും എവിടെയെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. ന്യൂസ് മലയാളത്തിൻ്റെ ഹലോ മലയാളം പ്രോഗ്രാമിലായിരുന്നു സനോജിൻ്റെ പ്രതികരണം. വീട് വച്ച് നൽകി എന്നുകരുതി സംഘടനയുടെ പേര് ചുവരിൽ എഴുതിവയ്ക്കില്ലെന്നും, ആളുകളുടെ ആത്മാഭിമാനം സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും വി.കെ. സനോജ് വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് ഇനിയും പണം നൽകിയില്ല. പിരിച്ച പണം പോയത് എവിടെയെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ 20 കോടിയിൽ കൂടുതൽ തുക സമാഹരിക്കാനായി. സഖാക്കൾ ഊർജസ്വലതയോടെ ഇടപെട്ടു. സംസ്ഥാന സർക്കാറിനോട് സഹകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയത്.

കർണാടകയിലെ ബുൾഡോസർ രാജിൽ സമരവുമായി പോയത് എ.എ. റഹീമാണ്. ഡിവൈഎഫ്ഐ സമരരംഗത്ത് സജീവമല്ലെന്ന വിമർശനത്തിന് മറുപടിയായിട്ടാണ് സനോജിൻ്റെ പ്രതികരണം. രാജ്യത്ത് ഡിവൈഎഫ് ഐ നടത്തുന്ന സമരങ്ങൾ ശ്രദ്ധേയമാണ്. സംസ്ഥാന സർക്കാറിനെതിരെ സമരം ചെയ്യേണ്ട സാഹചര്യം നിലവിൽ ഡിവൈഎഫ്ഐക്കില്ല. കേരളം ലോകത്ത് തന്നെ മാതൃകയാണ് എന്നും സനോജ് ചൂണ്ടിക്കാട്ടി.

100 പൊതിച്ചോറുമായാണ് ഡിവൈഎഫ്ഐ ഹൃദയപൂർവം പദ്ധതി തുടങ്ങുന്നത്. അത്തരത്തിലൊരു മാതൃക നേരത്തെ ഉണ്ടായിരുന്നില്ല. പിന്നീട് അതിന്റെ എണ്ണം കൂടി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ തുടങ്ങിയ പദ്ധതി ഇന്ന് 77 ആശുപത്രികളിലേക്ക് വ്യാപിച്ചു . 45,000 പൊതിച്ചോറ് പ്രതിദിനം കൊടുക്കുന്നുണ്ട്. പ്രതിസന്ധിക്കിടയിലൊന്നും ഇത് മുടങ്ങിയില്ലെന്നും സനോജ് വ്യക്തമാക്കി.

ജനങ്ങളുടെ വിശ്വാസമുള്ളത് കൊണ്ടാണ് ഹൃദയപൂർവം പദ്ധതി വിജയിപ്പിക്കാനായത് . എല്ലാവിധ രാഷ്ട്രീയമുള്ളവരും പദ്ധതിയോട് സഹകരിക്കുന്നു. പദ്ധതിയോട് സഹകരിക്കുന്ന എല്ലാവരോടും നന്ദി പറയുന്നു. രാഹുൽ മാങ്കൂട്ടത്തിൽ അധിക്ഷേപിച്ചത് ആയിരക്കണക്കിന് അമ്മമാരെ ആണെന്നും സനോജ് കൂട്ടിച്ചേർത്തു.

SCROLL FOR NEXT