KERALA

വ്ളോഗര്‍ അരുണിമ നാട്ടില്‍ തിരിച്ചെത്തി; ഇന്ത്യൻ എംബസിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും നന്ദിയറിയിച്ച് ഫേസ്ബുക്ക് കുറിപ്പ്

ഇങ്ങനെ ഓരോ സംഭവങ്ങൾ നടക്കുമ്പോഴാണ് സ്വന്തം നാടിന്റെ വില ശരിക്കും മനസ്സിലാകുന്നതെന്നും അരുണിമ

Author : ന്യൂസ് ഡെസ്ക്

അഫ്‌ഗാനിസ്ഥാനിലൂടെ യാത്ര ചെയ്യവെ, താലിബാന്റെ പിടിയിലായ വ്ളോഗര്‍ അരുണിമ നാട്ടില്‍ തിരിച്ചെത്തി. ഇന്ത്യന്‍ എംബസിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും നന്ദിയറിച്ച് അരുണിമ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചു. ബാമിയാനിൽ കുടുങ്ങിയതിനു പിന്നാലെ ഇന്ത്യൻ എംബസിയും സുരേഷ് ഗോപിയും പിതാവിനെ വിളിച്ചും, പിന്നീട് തന്നെ വിളിച്ചും സംസാരിച്ചിരുന്നു. ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തു തന്നു. താമസിച്ചിരുന്ന ഹോട്ടലിലേക്ക് ബാമിയൻ പ്രൊവിൻസിലെ ഗവൺമെന്റ് ഉദ്യോഗസ്ഥരും വന്നു, എന്റെ സുരക്ഷ ഉറപ്പുവരുത്തി. അവര്‍ സുരക്ഷിതമായി കാബൂളില്‍ എത്തിച്ചു. ഇന്ത്യന്‍ എംബസിയിലെ ഡ്രൈവര്‍ എത്തി, എനിക്ക് താമസ സൗകര്യമൊരുക്കിയ ഹോട്ടലിലേക്ക് കൊണ്ടുപോയി. തിരിച്ചുപോരാനുള്ള ഫ്ളൈറ്റ് ഉള്‍പ്പെടെ അവര്‍ ബുക്ക് ചെയ്തിരുന്നു. എല്ലാത്തിനുമൊടുവില്‍ തിരിച്ച് കേരളത്തിൽ എത്തി. ഇങ്ങനെ ഓരോ സംഭവങ്ങൾ നടക്കുമ്പോഴാണ് സ്വന്തം നാടിന്റെ വില ശരിക്കും മനസ്സിലാകുന്നത്. എത്ര ദൂരേക്ക് പോയാലും, എത്രയൊക്കെ അനുഭവങ്ങൾ ഉണ്ടായാലും, ഒടുവിൽ സ്വന്തം നാട്ടിൽ തിരിച്ചെത്തുമ്പോൾ കിട്ടുന്ന ആ സമാധാനം… അത് വേറെ തന്നെയാണെന്നും അരുണിമ കുറിപ്പില്‍ പറയുന്നു.

അഫ്‌ഗാനിസ്ഥാനിലൂടെ യാത്ര ചെയ്യവെ, അരുണിമ താലിബാന്റെ പിടിയിലായിരുന്നു. പിന്നാലെ, ബാമിയാനില്‍വച്ച് താലിബാന്‍ അറസ്റ്റ് ചെയ്തെന്നും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് അരുണിമ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവച്ചിരുന്നു. പിന്നാലെ, അറസ്റ്റ് ഒഴിവായിയെന്നും ഉസ്ബെകിസ്ഥാൻ അതിര്‍ത്തിയിലേക്ക് പോവുകയാണെന്നും അരുണിമ അറിയിച്ചു. ഇവിടെ ഓരോ മനുഷ്യരും താലിബാനാണ്. എന്നുവച്ചാൽ എല്ലാരും താലിബാൻ ആണെന്നല്ല. ഒരുപാട് ആളുകളുണ്ട്, അവരാണ് തീരുമാനിക്കുന്നത്. അവരുടെ കയ്യും കാലും പിടിച്ചാണ് എന്നെ അറസ്റ്റ് ചെയ്യാതിരുന്നത്. കുറച്ചു മണിക്കൂറുകൾ ഞാൻ തീ തിന്നു. എന്തു ചെയ്യണം എന്നറിയാതെ ടെൻഷൻ അടിച്ചു മരിക്കാറായി. എനിക്ക് എന്തോ സംഭവിക്കാൻ പോവുകയാണെന്ന് തോന്നി. അതുകൊണ്ടാണ് എന്നെ രക്ഷിക്കാൻ ആരെങ്കിലും വരുമെന്ന് ഓർത്ത് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇട്ടത്. 500 കിലോമീറ്റര്‍ യാത്ര ചെയ്യാനുണ്ട്.ബോര്‍ഡര്‍ എത്തുന്നതുവരെ ശ്വാസം അടക്കിപ്പിടിച്ചായിരിക്കും യാത്ര ചെയ്യുകയെന്നും അരുണിമ അറിയിച്ചിരുന്നു. ദിവസങ്ങള്‍ക്കിപ്പുറമാണ് അരുണിമ നാട്ടില്‍ തിരിച്ചെത്തിയത്.

അരുണിമയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

ആദ്യമായി എനിക്ക് നന്ദി പറയാനുള്ളത് ഇന്ത്യൻ എംബസിയോടും ബഹുമാനപ്പെട്ട ശ്രീ സുരേഷ് ഗോപിയോടുമാണ്. ഞാൻ വല്ലാത്തൊരു സാഹചര്യത്തിലൂടെയാണ് കടന്നുപോയിരുന്നത്. ഇന്ത്യൻ എംബസിയും ബഹുമാനപ്പെട്ട ശ്രീ സുരേഷ് ഗോപിയും എന്റെ ഫാദറിനെ വിളിച്ച് സംസാരിക്കുകയായിരുന്നു. പിന്നീട് എന്നെയും വിളിച്ച് എല്ലാ സൗകര്യങ്ങളും ചെയ്തു തന്നു. ഞാൻ താമസിച്ചിരുന്ന ഹോട്ടലിലേക്ക് രാവിലെ ബമിയൻ പ്രൊവിൻസിലെ ഗവൺമെന്റ് ഒഫീഷ്യൽസ് എല്ലാവരും വന്നു. അങ്ങനെ എന്റെ സുരക്ഷ ഉറപ്പുവരുത്തി.

രാവിലെ ഏകദേശം പത്ത് മണിയോടെയാണ് അവർ എന്നോട് സംസാരിച്ചത്. അതിനുശേഷം അവർ എന്നോട് പറഞ്ഞു, “ഞങ്ങൾ ഒരു വണ്ടി അറേഞ്ച് ചെയ്യും. അതിൽ നിങ്ങൾക്ക് സുരക്ഷിതമായി കാബൂളിൽ എത്താം. അവിടെ നിങ്ങളെ ഇന്ത്യൻ എംബസിയെ ഏൽപ്പിക്കും.” അങ്ങനെ ആ കാറിൽ കയറി ഞാൻ കാബൂളിൽ എത്തി. കാബൂളിൽ എത്തിയപ്പോൾ തന്നെ ഇന്ത്യൻ എംബസിയിലെ ഡ്രൈവർ എന്നെ പിക്ക് ചെയ്ത് ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. അവിടെ അവർ എനിക്ക് താമസസൗകര്യം ഒരുക്കി. ഏകദേശം രാത്രി 12 മണിയായിരുന്നു അപ്പോഴേക്കും. രാവിലെ എനിക്ക് തിരിച്ചുപോകാനുള്ള ഫ്ലൈറ്റും ഇന്ത്യൻ എംബസി എടുത്തിരുന്നു. 25-ാം തീയതി ഉസ്ബെക്കിസ്ഥാനിൽ നിന്ന് ഡൽഹിയിലേക്കുള്ള ഫ്ലൈറ്റും, ഡൽഹിയിൽ നിന്ന് തിരിച്ച് കേരളത്തിലേക്കുള്ള ഫ്ലൈറ്റും ഞാൻ ആദ്യമേ ബുക്ക് ചെയ്തിരുന്നു. ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ലല്ലോ. അതുകൊണ്ടുതന്നെ ക്യാൻസൽ ചെയ്യാൻ പോലും പറ്റാത്ത ഫ്ലൈറ്റുകളാണ് ഞാൻ ബുക്ക് ചെയ്തിരുന്നത്. ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാകുമെന്നതിന്റെ ഒരു സൂചന പോലും എനിക്ക് ഉണ്ടായിരുന്നില്ല. അതിനാൽ എന്റെ പ്ലാൻ അനുസരിച്ചാണ് ഞാൻ ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നത്.

കുറച്ചുസമയം മാത്രം കിടന്നുറങ്ങി. രാവിലെ അഞ്ചരയായപ്പോൾ തന്നെ എംബസിയിലെ ഡ്രൈവർ എന്നെ പിക്ക് ചെയ്ത് എയർപോർട്ടിലേക്ക് കൊണ്ടുപോയി. അവിടെ എത്തി ചെക്കിംഗ് കഴിഞ്ഞുകൊണ്ടിരുന്ന സമയത്ത് അവർ അനൗൺസ് ചെയ്തു, ഫ്ലൈറ്റ് ഡിലേ ആണെന്ന്. ആദ്യം കുറച്ച് സമയം ഡിലേ എന്ന് കാണിച്ചു. പിന്നീട് 12 മണിയായിട്ടും എന്താണ് നടക്കുന്നതെന്ന് ഒരു വിവരവുമില്ല. ആളുകളോട് ചോദിച്ചപ്പോൾ അവർക്കും കൃത്യമായ ഉത്തരം ഇല്ലായിരുന്നു. എല്ലാവരും വിശ്രമിക്കുന്ന സ്ഥലത്തേക്ക് പോയി ചോദിക്കാൻ പോലും ഒരു സ്റ്റാഫ് പോലുമുണ്ടായിരുന്നില്ല. ആദ്യമായിട്ടാണ് ഒരു എയർപോർട്ടിൽ ഇലക്ട്രിസിറ്റി ഇല്ലാതെ നിൽക്കേണ്ടി വരുന്നത്. ഞാനാണെങ്കിൽ ഷാളും മറ്റ് വസ്ത്രങ്ങളുമൊക്കെ ധരിച്ചാണ് ഇരിക്കുന്നത്. ഫ്ലൈറ്റിൽ കയറി ഡൽഹിയിൽ എത്തിയാൽ മാത്രമേ എനിക്ക് വസ്ത്രം മാറ്റാൻ പറ്റുകയുള്ളൂ. ചൂട് സഹിക്കാൻ പറ്റാതെ വന്നപ്പോൾ തലയിലെ ഷാൾ പോലും എടുത്തുമാറ്റി. ഒരുപാട് എയർപോർട്ടുകളിൽ പോയിട്ടുണ്ടെങ്കിലും, എയർപോർട്ടിനുള്ളിൽ ഇങ്ങനെയൊരു അനുഭവം എനിക്ക് ആദ്യമായിട്ടായിരുന്നു.

ഒരുപാട് ഫ്ലൈറ്റുകൾ ക്യാൻസൽ ആയിക്കൊണ്ടിരുന്നു. അതുകൊണ്ടുതന്നെ ഞാൻ ഭയന്നു. പെട്ടെന്ന് പുറത്തെ കാലാവസ്ഥയും മാറി. ക്ലൗഡ്സ് എല്ലാം മൂടി, ചെറുതായി മഴ പെയ്യാനും തുടങ്ങി. എന്നാലും എയർപോർട്ടിനുള്ളിൽ നല്ല ചൂടായിരുന്നു. കാരണം, എയർപോർട്ട് അടച്ചുകിടക്കുകയായിരുന്നു. അങ്ങനെ ഏകദേശം ഒരു മണിയായപ്പോൾ അവർ ബോർഡിങ്ങിനായി വിളിച്ചു. രാത്രി രണ്ടുമണിക്കൂർ മാത്രം ഉറങ്ങിയിട്ടാണ് ഞാൻ എയർപോർട്ടിൽ എത്തിയത്. അതിനുശേഷം മണിക്കൂറുകളോളം അവിടെ എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാതെ കാത്തിരുന്നു.

ഫ്ലൈറ്റിൽ കയറിയപ്പോഴാണ് മറ്റൊരു അനുഭവം. ഞാൻ മാത്രമായിരുന്നു ഒരു പെൺകുട്ടി. ഏകദേശം 25 ഓളം പാസഞ്ചേഴ്സ് ഉണ്ടായിരുന്നു. എയർഹോസ്റ്റസും പൈലറ്റും ഉൾപ്പെടെ ബാക്കിയുള്ള എല്ലാവരും പുരുഷന്മാരായിരുന്നു. പാസഞ്ചറായി ഇങ്ങനെയൊരു അനുഭവം എനിക്ക് ആദ്യമായിട്ടായിരുന്നു. സാധാരണയായി ഫ്ലൈറ്റിൽ ഒരുപാട് സ്ത്രീകൾ ഉണ്ടാകാറുണ്ട്. അല്ലെങ്കിൽ എങ്കിലും എയർഹോസ്റ്റസ് സ്ത്രീകളായിരിക്കും. പക്ഷേ ഇവിടെ ഞാൻ മാത്രമായിരുന്നു ഒരു പെൺകുട്ടി. ഇതെല്ലാം വീഡിയോയിൽ കാണുമ്പോഴായിരിക്കും നിങ്ങൾക്ക് ആ സമയത്ത് ഞാൻ അനുഭവിച്ച ഭീകരത ശരിക്കും മനസ്സിലാകുക. വെറുതെ വായിച്ചാൽ അതിന്റെ ആഴം മനസ്സിലാകുമെന്ന് എനിക്കറിയില്ല.

അങ്ങനെ ഒടുവിൽ ഞാൻ ഡൽഹിയിൽ എത്തി. അവിടെ നിന്ന് കേരളത്തിലേക്ക് പോകാനുള്ള ഫ്ലൈറ്റ് ഞാൻ കാബൂളിൽ നിന്നുതന്നെ ബുക്ക് ചെയ്തിരുന്നു. ഫ്ലൈറ്റ് ഡിലേ ആയതുകൊണ്ട് എനിക്ക് രണ്ടുവട്ടം റീസ്കെഡ്യൂൾ ചെയ്യേണ്ടിവന്നു. ഇന്ത്യയിലേക്കുള്ള എന്റെ ഫ്ലൈറ്റുകൾ ക്യാൻസൽ ചെയ്യാൻ സാധിക്കാത്തതുകൊണ്ട്, പിന്നീട് ടൈം ചേഞ്ച് ചെയ്യാൻ സാധിക്കുന്ന ഫ്ലൈറ്റുകളാണ് ഞാൻ എടുത്തിരുന്നത്. അതുകൊണ്ട് ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഫ്ലൈറ്റ് മാറ്റി ബുക്ക് ചെയ്യാൻ എനിക്ക് സാധിച്ചു. ടെർമിനൽ 3-ൽ എത്തിയ ഉടൻ തന്നെ ടെർമിനൽ 1-ലേക്ക് പോയി. അവിടെ നിന്ന് കൊച്ചിയിലേക്കുള്ള ഫ്ലൈറ്റിൽ ചെക്ക്-ഇൻ ചെയ്തു. അപ്പോഴേക്കും ബോർഡിങ്ങും തുടങ്ങിയിരുന്നു. എല്ലാം കൃത്യസമയത്ത് തന്നെ നടന്നു. അങ്ങനെ ഒടുവിൽ ഞാൻ തിരിച്ച് കേരളത്തിൽ എത്തി. 🥹❤️ സമാധാനം… സന്തോഷം… സംതൃപ്തി. ❤️ എന്റെ യാത്രയിൽ ഇങ്ങനെ ഓരോ സംഭവങ്ങൾ നടക്കുമ്പോഴാണ് സ്വന്തം നാടിന്റെ വില ശരിക്കും മനസ്സിലാകുന്നത്. 💯🥹❤️ എത്ര ദൂരേക്ക് പോയാലും, എത്രയൊക്കെ അനുഭവങ്ങൾ ഉണ്ടായാലും, ഒടുവിൽ സ്വന്തം നാട്ടിൽ തിരിച്ചെത്തുമ്പോൾ കിട്ടുന്ന ആ സമാധാനം… അത് വേറെ തന്നെയാണ്.

SCROLL FOR NEXT