KERALA

"വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് മുന്നണിയിലും പാർട്ടിയിലും ചർച്ച ചെയ്യാതെ"; അതൃപ്തി അറിയിച്ച് വി.എം. സുധീരൻ

പാർട്ടിയിലും മുന്നണിയിലും വിഷയം നേരത്തെ ചർച്ച ചെയ്തിരുന്നെങ്കിൽ ഇപ്പോൾ ഉയർന്ന വിവാദം ഒഴിവാക്കാമായിരുന്നുവെന്നും സുധീരൻ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവിൽ നിയമസഭയിലെ വിശദീകരണത്തിന് ശേഷവും വി.ഡി. സതീശനെ സംശയനിഴലിൽ നിർത്തി വി.എം. സുധീരൻ. മുന്നണിയിലും പാർട്ടിയിലും ചർച്ച ചെയ്യാതെയാണ് നികുതി ഇളവ് പ്രഖ്യാപിച്ചത്. നികുതി നിർദേശം ധനബില്ലിൽ ഉണ്ടാകാൻ പാടില്ല. പിൻവാതിൽ നടപടികൾ പാടില്ലെന്നും സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയിൽ പ്രൊപ്പോസൽ വരുന്നതിന് മുമ്പു തന്നെ പാർട്ടി തലത്തിലും മുന്നണി തലത്തിലും ചർച്ച നടത്തുകയായിരുന്നു വേണ്ടതെന്നും സുധീരൻ പറഞ്ഞു.

പാർട്ടിയിലും മുന്നണിയിലും വിഷയം നേരത്തെ ചർച്ച ചെയ്തിരുന്നെങ്കിൽ ഇപ്പോൾ ഉയർന്ന വിവാദം ഒഴിവാക്കാമായിരുന്നു. മദ്യത്തിന്റെ വ്യാപനവും ഉപയോഗവും കുറയ്ക്കുകയും ലഹരിക്കെതിരെ പോരാട്ടം നടത്തുക എന്നതാണ് നയം. ലഹരിയുടെ വ്യാപനമൂലം കേരളത്തിൽ ഇടക്കാലത്ത് മോശമായ അന്തരീക്ഷം ഉണ്ടായിട്ടുണ്ട്. പിണറായി സർക്കാർ മദ്യവ്യാപനം ശക്തിപ്പെടുത്തിയെന്നും സുധീരൻ പറഞ്ഞു.

വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ എൽഡിഫിനെ വിമർശിച്ച കാര്യങ്ങൾ ഉൾക്കൊണ്ട് തന്നെ ഇപ്പോൾ നടപടികൾ സ്വീകരിക്കണം. നേരത്തെ പ്രതിപക്ഷം സ്വീകരിച്ച നിലപാടിൽ തന്നെ ഉറച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. കരിമണൽ ഖനനത്തിലെ സ്വകാര്യവത്കരണത്തിലും വി.എം. സുധീരൻ കടുത്ത അതൃപ്തി പരസ്യമാക്കി. കരിമണൽ ഖനന നയത്തിലും അവ്യക്തത നിലനിൽക്കുന്നു. ഖനനം ഉണ്ടാവില്ലെന്ന് സർക്കാർ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാരിന്റെ വിശ്വാസതയ്ക്ക് മങ്ങലിക്കുന്ന തീരുമാനം ഉണ്ടാകാൻ പാടില്ല. തീരുമാനങ്ങൾ സുതാര്യത നിലനിർത്തി, നേരെ ചൊവ്വേ കാര്യങ്ങൾ തുറന്നുപറഞ്ഞ് വിവാദങ്ങൾ ഇല്ലാതെ മുന്നോട്ട് നീക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സുധീരൻ പ്രശംസിക്കുകയും ചെയ്തു. മയക്കുമരുന്നിന്റെ കാര്യത്തിൽ ആഭ്യന്തര വകുപ്പ് നന്നായി പ്രവർത്തിക്കുന്നുണ്ട്. പൊലീസിനേയും ആഭ്യന്തര മന്ത്രിയേയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വിഷയത്തിൽ കാര്യങ്ങൾ മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് രാജ് മോഹൻ ഉണ്ണിത്താൻ്റെ പ്രതികരണം. മദ്യത്തിൻ്റെ കാര്യത്തിൽ മുന്നണിയിൽ ചർച്ചചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നും രാജ് മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. കരിമണൽ ഖനനം ഒരു കാരണവശാലും സ്വകാര്യമേഖലയ്ക്ക് നൽകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി. മദ്യനയം തീരുമാനിക്കേണ്ടത് യുഡിഎഫ് ആണെന്നും ചെന്നിത്തല പറഞ്ഞു.

എന്നാൽ പിഎം ശ്രീ അപകടകരമായ ഒന്നാണെന്നും അദ്ദേഹം പ്രതികരിച്ചു. ഭാവി മുറയ്ക്ക് ദോഷകരമായ പിഎം ശ്രീ നടപ്പിലാക്കരുത്. ഇത് സംബന്ധിച്ച് പഠിക്കാൻ ഉന്നത അധികാര സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോർട്ടിനു ശേഷമായിരിക്കും തുടർനടപടികൾ എന്നും രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. പിഎം ശ്രീ പദ്ധതിക്ക് എതിരായ നിലാട് കടുപ്പിച്ച് മുസ്ലീം ലീഗ്. നടപ്പാക്കാനാണെങ്കിൽ മന്ത്രിസഭാ ഉപസമിതിയുടെ ആവശ്യമില്ലെന്ന് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് പറഞ്ഞു. ലീഗ് നിലപാട് ഉപസമിതി തീരുമാനത്തിന് ശേഷമെന്നും പി. അബ്ദുൽ ഹമീദ് വ്യക്തമാക്കി.

SCROLL FOR NEXT